ന്യൂഡൽഹി:രാഷ്ട്രപതി ഭവനിലെ പ്രശസ്തമായ മുഗൾ ഗാർഡൻ ഇനി മുതൽ അമൃത് ഉദ്യാൻ എന്നറിയപ്പെടും. ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധിയുടെ
75-ാം വർഷ ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഉദ്യാനത്തിന് അമൃത് ഉദ്യാൻ എന്ന പേര് നൽകിയതായി രാഷ്ട്രപതിയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്ത അറിയിച്ചു. 31ന് രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്യാൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. മാർച്ച് 26 വരെയാണ് പ്രവേശനം. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കളാഴ്ചകളിലും മാർച്ച് 18 ന് ഹോളി ദിനത്തിലും പ്രവേശനമുണ്ടാകില്ല. മാർച്ച് 28 മുതൽ 31 വരെ കർഷകർ(28ന്), ഭിന്നശേഷിക്കാർ(29ന്), സായുധ സേന, പാര മിലിട്ടറി ഫോഴ്സസ്, പൊലീസ്(30ന്) ആദിവാസി എസ്.എച്ച്.ജി ഉൾപ്പെടെയുള്ള വനിതകൾ(31) എന്നിവർക്ക് മാത്രമാകും പ്രവേശനമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.
രാഷ്ട്രപതി ഭവന്റെ ആത്മാവ്
15 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന മുഗൾ ഗാർഡൻ രാഷ്ട്രപതി ഭവന്റെ ആത്മാവ് എന്നറിയപ്പെടുന്നു. ഷാജഹാൻ ചക്രവർത്തി പണി കഴിപ്പിച്ച കാശ്മീർ ഉദ്യാനത്തിന് സമാനമായ രീതിയിൽ നിർമ്മിച്ചതിനാലാണ് മുഗൾ ഗാർഡൻ എന്നറിയപ്പെട്ടത്. എന്നാൽ രാഷ്ട്രപതി ഭവന്റെ വെബ് സൈറ്റിൽ മുഗൾ ഗാർഡൻസ്, അമൃത് ഉദ്യാൻ എന്നീ രണ്ട് പേരുകളും പരാമർശിക്കുന്നുണ്ട്. മുഗൾ, പേർഷ്യൻ, പാശ്ചാത്യ ശൈലിയുടെ സ്വാധീനമുള്ള മൂന്ന് ഉദ്യാനങ്ങളാണ് ഇവിടെയുള്ളത്. ഇവ ഹെർബൽ ഗാർഡൻ, മ്യൂസിക്കൽ ഗാർഡൻ,സ്പിരിച്വൽ ഗാർഡൻ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്.
ജമ്മു കാശ്മീരിലെ മുഗൾ ഉദ്യാനങ്ങൾ, താജ് മഹലിന് ചുറ്റുമുള്ള പൂന്തോട്ടങ്ങൾ എന്നിവയ്ക്ക് സമാനമായ ഉദ്യാനങ്ങൾക്ക്ഇന്ത്യൻ, പേർഷ്യൻ, പാശ്ചാത്യരീതികളുടെ സ്വാധീനം പ്രകടമാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കുന്ന ഉദ്യാൻ ഉത്സവ് എന്ന ആഘോഷ വേളയിൽ മാത്രമാണ് പൊതുജനങ്ങൾക്ക് വേണ്ടി ഉദ്യാനം തുറന്നുകൊടുത്തിരുന്നത്.
ഡൽഹി നഗരം രൂപകല്പന ചെയ്ത സർ എഡ്വിൻ ലാൻഡ്സീയർ ലൂട്ടൻസ് 1917ൽ ഉദ്യാനത്തിന്റെ രൂപരേഖയ്ക്ക് അന്തിമ രൂപം നൽകിയിരുന്നു. ഡയകറക്ടർ ഒഫ് ഹോർട്ടികൾച്ചർ വില്യം മസ്റ്റോയും സഹായം നല്കി. 1928-29 കാലഘട്ടത്തിലാണ് ഉദ്യാനത്തിന്റെ നിർമ്മാണം നടന്നത്. രാഷ്ട്രപതി ഭവനിലുള്ള ഇന്ത്യൻ പാശ്ചാത്യ വാസ്തുവിദ്യ ശൈലി ഉദ്യാനങ്ങളിലും അദ്ദേഹം നടപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |