ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന് നേരിട്ട് പങ്കുണ്ടെന്നും 100 കോടിയുടെ അഴിമതിപ്പണം ഗോവയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. മദ്യനയക്കേസിലെ അനുബന്ധ കുറ്റപത്രത്തിലാണ് ഇ.ഡിയുടെ ആരോപണം.
തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി നേതാവ് കവിത, ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസിന്റെ എം.പിയായ മഗുന്ത ശ്രീനിവാസലു റെഡ്ഡി, അരബിന്ദോ ഫാർമയിലെ ശരത് റെഡ്ഡി എന്നിവരടങ്ങുന്ന കമ്പനിയിൽ നിന്ന് മദ്യലൈസൻസിനായി ആം ആദ്മി പാർട്ടി കമ്മ്യൂണിക്കേഷൻസ് ഇൻ ചാർജ് ആയിരുന്ന വിജയ് നായർ വഴി 100 കോടി രൂപ കൈപ്പറ്റിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
പണം ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് സർവേ സംഘങ്ങളിലെ സന്നദ്ധപ്രവർത്തകർക്ക് 70 ലക്ഷം രൂപ പണമായി നൽകിയെന്നും മദ്യനയ കുംഭകോണത്തിന്റെ സൂത്രധാരൻ വിജയ് നായർ ആണെന്നും കുറ്റപത്രത്തിലുണ്ട്. കേജ്‌രിവാളിനെ കുറ്റപത്രത്തിൽ പ്രതിയായി ഉൾപ്പെടുത്തിയിട്ടില്ല.
വിജയ് നായരുടെ ഫോൺ വഴി ഇൻഡോ സ്പിരിറ്റ്‌സ് മേധാവി സമീർ മഹേന്ദ്രുവും അരവിന്ദ് കേജ്‌രിവാളും തമ്മിൽ വീഡിയോ കോൾ ചെയ്‌ത വിവരവും ഇ.ഡി ചൂണ്ടിക്കാട്ടുന്നു. വിജയിനെ വിശ്വസിക്കാമെന്നും അയാൾ 'തന്റെ ആളാണ്" എന്നും കേജ്‌രിവാൾ സമീറിനോട് പറഞ്ഞതായും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. മദ്യനയക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിലുള്ള ആളാണ് സമീർ മഹേന്ദ്രു.ഇ.ഡിയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും നിർബന്ധിച്ച് മൊഴി രേഖപ്പെടുത്തിയതാണെന്ന് സമീർ മഹേന്ദ്രു കോടതിയെ അറിയിച്ചതായും ആംആദ്‌മി പാർട്ടി അറിയിച്ചു.
കുറ്റപത്രം കെട്ടുകഥയാണെന്ന് കേജ്‌രിവാൾ പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് ഇ.ഡി 5000ഒാളം കുറ്റപത്രങ്ങൾ സമർപ്പിച്ചിരിക്കണം. അവരിൽ എത്ര പേർ ശിക്ഷിക്കപ്പെട്ടു. ഇ.ഡി കേസുകൾ വ്യാജമാണ്. അഴിമതി അവസാനിപ്പിക്കലല്ല അവരുടെ ലക്ഷ്യം. സർക്കാരുകളെ അട്ടിമറിക്കാനും എം.എൽ.എമാരെ വാങ്ങാനും വിൽക്കാനും ഉദ്ദേശിച്ചുള്ളതാണ് കേസുകളെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.
ഡൽഹി മദ്യ നയത്തിൽ, ലൈസൻസ് ഫീസ് ഒഴിവാക്കുകയോ കുറയ്ക്കുകയോ അനാവശ്യ ആനുകൂല്യങ്ങൾ നൽകുകയോ ചെയ്‌തതിലൂടെ മദ്യക്കമ്പനികൾ 12 ശതമാനം ലാഭമുണ്ടാക്കിയെന്നും അതിൽ 6 ശതമാനം ഇടനിലക്കാർ വഴി ആംആദ്‌മി പാർട്ടി സ്വന്തമാക്കിയെന്നുമാണ് സി.ബി.ഐയും ഇ.ഡിയും ആരോപിക്കുന്നത്.ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുൻ എക്സൈസ് കമ്മിഷണർ അർവ ഗോപി കൃഷ്ണ, ഡെപ്യൂട്ടി കമ്മിഷണർ ആനന്ദ് തിവാരി, അസിസ്റ്റന്റ് കമ്മിഷണർ പങ്കജ് ഭട്നാഗർ എന്നിവരും പ്രതികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |