ന്യൂഡൽഹി: ഇന്ത്യാ സഖ്യം ഉപേക്ഷിച്ചെന്ന് അറിയിച്ച് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി (എഎപി). യഥാർത്ഥ സഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് ആരോപിച്ചാണ് എഎപി ഇന്ത്യാ സഖ്യം വിടുന്നത്. എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് പ്രതിപക്ഷ ഗ്രൂപ്പ് രൂപീകരിച്ചതെന്നും എഎപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള 16 പ്രതിപക്ഷ പാർട്ടികൾ നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് ആം ആദ്മിയുടെ പ്രസ്താവന പുറത്തുവന്നത്. ആം ആദ്മി ഇതേ ആവശ്യം പ്രത്യേകമാണ് ഉന്നയിച്ചത്.
'യഥാർത്ഥ സഖ്യം ബിജെപിയും കോൺഗ്രസും തമ്മിലാണ്. മോദിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി പറയുന്നത്. പകരമായി, ഗാന്ധി കുടുംബത്തെ ജയിലിൽ പോകുന്നതിൽ നിന്ന് മോദി രക്ഷിക്കുന്നു. സ്കൂളുകൾ, ആശുപത്രികൾ, വെെദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ ജനങ്ങൾക്ക് നൽകുന്നതിൽ ഇരുവർക്കും താൽപര്യമില്ല'- എഎപി നേതാവ് അനുരാഗ് ധണ്ട എക്സിൽ കുറിച്ചു.
'ഇന്ത്യൻ രാഷ്ട്രീയം ശുദ്ധീകരിക്കാൻ നമ്മൾ ഈ പിന്നണി ഗൂഢാലോചന അവസാനിപ്പിക്കണം. രാഹുൽ ഗാന്ധിയും മോദിയും വേദിയിൽ എതിരാളികളായി പ്രത്യക്ഷപ്പെട്ടേക്കാം. പക്ഷേ സത്യം എന്തെന്നാൽ രാഷ്ട്രീയ നിലനിൽപ്പിന് അവർ പരസ്‌പരം പിന്തുണയ്ക്കുന്നുണ്ട്. കോൺഗ്രസിന്റെ ദുർബലമായ രാഷ്ട്രീയമാണ് ബിജെപിയെ ശക്തിപ്പെടുത്തുന്നത്. ബിജെപി ഭരണം കോൺഗ്രസിന്റെ അഴിമതി മറയ്ക്കുന്നു'- പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഇനി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് ധണ്ട പറഞ്ഞു. ഈ വർഷം അവസാനം നടക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും തങ്ങൾ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന് നല്ലത് എന്താണോ അതിനെ അടിസ്ഥാനമാക്കി പാർട്ടി എംപിമാർ പ്രതിപക്ഷത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുമെന്നും ധണ്ട പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |