ക്വാലാലംപുർ: മലയാളി താരം എച്ച്.എസ്.പ്രണോയിയും ഒളിമ്പിക് മെഡൽ ജേതാവ് പി.വി.സിന്ധുവും മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമിർ ഫൈനലിലെത്തി.
പുരുഷ സിംഗിൾസിൽ ലോക ഒൻപതാം നമ്പർ താരമായ പ്രണോയ് ക്വാർട്ടറിൽ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ 25-23, 18-21, 21-13ന് തോൽപ്പിച്ചാണ് അവസാന നാലിൽ ഇടം പിടിച്ചത്. ആദ്യ ഗെയിം മുതൽ നിഷിമോട്ടോയോട് ഇഞ്ചോടിഞ്ച് പൊരുതിയ പ്രണോയ് രണ്ടാം ഗെയിം കൈവിട്ടെങ്കിലും മൂന്നാം ഗെയിമിൽ അതിഗംഭീരമായി മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ക്വാർട്ടറിൽ 11-ാം റാങ്കുകാരനായ ചൈനയുടെ ലി ഷിഫെങ്ങിനെയാണ് പ്രണോയ് കീഴടക്കിയിരുന്നത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്വാർട്ടറിലും മലയാളിതാരം വിജയം നേടിയത്.
വനിതാ സിംഗിൾസ് ക്വാർട്ടറിൽ സിന്ധു ചൈനയുടെ യി മാൻ ഷാംഗിനെ മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ 21-16, 13-21, 22-20 നാണ് സിന്ധു കീഴടക്കിയത്. ജപ്പാന്റെ ആയ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ക്വാർട്ടറിലെത്തിയിരുന്നത്. അതേസമയം പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കെ.ശ്രീകാന്ത് ക്വാർട്ടറിൽ ഇന്തോനേഷ്യയുടെ ക്രിസ്റ്റ്യൻ അഡിനാറ്റയോട് തോറ്റ് പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |