ന്യൂഡൽഹി: ഒക്ടോബറിൽ ബംഗ്ലാദേശിൽ നടക്കുന്ന വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും ഒരേ ഗ്രൂപ്പിൽ. ഒക്ടോബർ ആറിന് സിൽഹട്ടിൽ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി ഒക്ടോബർ മൂന്ന് മുതൽ 20 വരെയായി ധാക്കയിലും സിൽഹട്ടിലുമാണ് മത്സരങ്ങൾ.
ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലാൻഡ്, പാകിസ്ഥാൻ, യോഗ്യത നേടുന്ന ഒരു ടീം എന്നിവരാണ് എ ഗ്രൂപ്പിലുള്ളത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, യോഗ്യത നേടുന്ന രണ്ടാമത്തെ ടീം എന്നിവർ ബി ഗ്രൂപ്പിലും ഉൾപ്പെടുന്നു. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിൽ പ്രവേശിക്കും. ധാക്കയിൽ ഒക്ടോബർ മൂന്നിന് വൈകീട്ട് മൂന്നുമണിക്ക് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകിട്ട് ഏഴിന് ആതിഥേയരായ ബംഗ്ലാദേശ്, യോഗ്യത നേടുന്ന രണ്ടാമത്തെ ടീമിനെ നേരിടും.
ഒക്ടോബർ നാലിന് സിൽഹട്ടിൽ ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആറിന് ഇതേ സ്‌റ്റേഡിയത്തിൽ പാകിസ്ഥാനെയും ഒൻപതിന് യോഗ്യത നേടുന്ന ആദ്യത്തെ ടീമിനെയും നേരിടും. 13-ന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ഒക്ടോബർ 17-ന് ആദ്യ സെമി ഫൈനൽ സില്‍ഹട്ടിലും 18-ന് രണ്ടാം സെമി ഫൈനൽ ധാക്കയിലും നടക്കും. 20-ന് ധാക്കയിലാണ് കലാശപ്പോരാട്ടം.
ഒൻപതാമത്തെ വനിതാ ട്വന്റി-20 ലോകകപ്പാണ് ഇത്തവണത്തേത്. ഓസ്‌ട്രേലിയ ആറുതവണ ചാമ്പ്യന്മാരായി. ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും ഓരോ തവണയും കിരീടം നേടി. ഇന്ത്യയ്ക്ക് ഇതുവരെ കിരീടം നേടാനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |