SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.37 PM IST

ലോകകപ്പിലെ ഇന്ത്യ - പാക് മത്സരം വഴി തെളിയുന്നു

Increase Font Size Decrease Font Size Print Page
world-cup

ദുബായ് /കറാച്ചി : ട്വന്റി-20 ലോകകപ്പിൽ ഈ മാസം 15ന് കൊളംബോയിൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുന്നതിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയേക്കുമെന്ന് സൂചന. ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും തമ്മിൽ നടക്കുന്ന മാരത്തോൺ ചർച്ചകളിൽ ശുഭകരമായ പര്യവസാനത്തിലേക്ക് എത്തിയെന്നാണ് സൂചന. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റേയും ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിന്റേയും ഇടപെടലുകളും ചർച്ചയിൽ നിർണായക പങ്ക് വഹിച്ചുവെന്നാണ് അറിയുന്നത്.

മുസ്താഫിസുർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് വരില്ലെന്ന് നിലപാടെടുത്ത ബംഗ്ളാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയതിന്റെ വാലിൽ പിടിച്ചാണ് പാകിസ്ഥാൻ പ്രശ്നമുണ്ടാക്കിത്തുടങ്ങിയത്. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കണമെന്ന പാക് പ്രധാനമന്ത്രിയുടെ നിർദേശം ഐ.സി.സിയെ അറിയിക്കുകയായിരുന്നു പാക് ബോർഡ് പ്രസിഡന്റും പാക് മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി. ഇതോടെ ലോകകപ്പ് മത്സരം ബഹിഷ്കരിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ രൂക്ഷമായിരിക്കുമെന്ന് ഐ.സി.സി അറിയിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ലങ്കൻ ബോർഡും ഇടപെട്ടു. മത്സരം നടക്കുന്നത് കൊളംബോയിലായതിനാൽ വരുമാനനഷ്ടം തങ്ങൾക്ക് കൂടിയാണെന്നും അത് ചെയ്യരുതെന്നും ലങ്കൻ ബോർഡ് ആവശ്യപ്പെട്ടു. ബഹിഷ്കരണം വേണ്ടെന്ന് ബംഗ്ളാദേശ് ബോർഡും പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഐ.സി.സിയെ സമ്മർദ്ദത്തിലാക്കാനുളള പാകിസ്ഥാന്റെ തന്ത്രമായും ബഹിഷ്കരണഭീഷണി വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം ചർച്ചയ്ക്ക് എത്തിയ ഐ.സി.സി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജയ്ക്ക് മുന്നിൽ ചില നിബന്ധനകൾ പാക് ബോർഡ് വച്ചതായാണ് അറിയുന്നത്. അതിൽ ഐ.സി.സിയുടെ വരുമാന വിഹിതത്തിലെ വർദ്ധനവ് കൂടാതെ ഇന്ത്യൻ ടീം മത്സരത്തിൽ ഹസ്തദാനത്തിന് തയ്യാറാവണം എന്നതും ഉണ്ടെന്നാണ് അറിയുന്നത്. ഏതൊക്കെ നിബന്ധനകളാണ് ഐ.സി.സി അംഗീകരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

TAGS: NEWS 360, SPORTS, WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY