ചെന്നൈയുടെ നാലാം കിരീടം
ഡുപ്ലെസിസിന്റെ ബാറ്റിംഗും താക്കൂറിന്റെ ബൗളിംഗും നിർണായകമായി
റുതുരാജ് ഗെയ്ക്വാദിന് ഓറഞ്ച് ക്യാപ്
ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
ദുബായ്: ഐ.പി.എൽ പതിന്നാലാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് ചാമ്പ്യൻമാരായി ഇന്നലെ നടന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് തോൽപ്പിച്ചാണ് ചെന്നൈ ഐ.പി.എൽ കിരീടത്തിൽ നാലാം തവണയും മുത്തമിട്ടത്. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ട് ആദ്യമേ പുറത്തായ നാണക്കേടിനുകൂടിയാണ് ഒരുവർഷത്തിനിപ്പുറം കിരീടത്തിൽ മുത്തമിട്ട് ധോണിപ്പട പ്രായശ്ചിത്വം ചെയ്തത്.
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായ കലാശപ്പോരിൽ ആദ്യം ബാറ്രിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ192 റൺസെടുത്തു.മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകർന്നതിനെ തുടർന്ന് 20 ഓവറിൽ 165/9ൽ ഒതുങ്ങുകയായിരുന്നു.
തന്റെ നൂറാം ഐ.പി.എൽ മത്സരത്തിനിറങ്ങിയ ഡുപ്ലെസിസ് 59 പന്തിൽ 7 ഫോറും 3 സിക്സും ഉൾപ്പെടെ 86 റൺസ് നേടി ചെന്നൈ ബാറ്രിംഗിന്റെ നട്ടെല്ലായപ്പോൾ മൂന്ന് വിക്കറ്റെടുത്ത ഷർദ്ദുൽ താക്കൂർ ബൗളിംഗിൽ നിർണായക പ്രകടനം പുറത്തെടുത്തു..
കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ഇലവനെയാണ് ഫൈനലിൽ ഇരുടീമും കളത്തിലിറക്കിയത്. ടോസ് നേടിയ കൊൽക്കത്ത നായകൻ ഒയിൻ മോർഗൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രതീക്ഷകളെ തകർത്ത് ഓപ്പണർമാരായ ഡുപ്ലെസിസും റുതുരാജ് ഗെയ്ക്വാദും (27 പന്തിൽ 32, 3 ഫോർ 1 സിക്സ് ) കത്തിക്കയറിയപ്പോൾ ചെന്നൈ സ്കോർ അതിവേഗം മുന്നോട്ട് കുതിച്ചു. 5 ഓവറിൽ 42 റൺസ് ചെന്നൈ കണ്ടെത്തി. റുതുരാജായിരുന്നു തുടക്കത്തിൽ കൂടുതൽ അപകടകാരി.
ഒമ്പതാമത്തെ ഓവറിലെ ആദ്യ പന്തിൽ ഗെയ്ക്വാദിനെ ശിവം മവിയുടെ കൈയിൽ എത്തിച്ച് സുനിൽ നരെയ്ൻ ആണ് കൂട്ടുകെട്ട് പൊളിച്ചത്. 61 റൺസ് അപ്പോൾ ചെന്നൈ സ്കോർ ബോർഡിൽ ചേർക്കപ്പെട്ട് കഴിഞ്ഞിരുന്നു. ഈ സീസണിൽ ഏറ്റവും കൂടുൽ റൺസ് നേടിയ കൂട്ടുകെട്ടാണ് ഡുപ്ലെസിസ് - റുതുരാജ് സഖ്യം. മടങ്ങുമ്പോൾ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് റുതുരാജ് സ്വന്തമാക്കിയിരുന്നു. ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡും 24 കാരനായ റുതുരാജ് സ്വന്തമാക്കി. 15 മത്സരങ്ങളിൽ നിന്ന് 635 റൺസാണ് റുതുരാജ് നേടിയത്.
തുടർന്നെത്തിയ റോബിൻ ഉത്തപ്പയും വേഗം റൺസ് കണ്ടെത്തി. (15 പന്തിൽ 31) ഡുപ്ലെസിക്കൊപ്പം 32 പന്തിൽ 63 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി നരെയ്ന്റെ പന്തിൽ തന്നെ എൽബിയായാണ് ഉത്തപ്പ മടങ്ങിയത്. 3സിക്സറുകൾ ഉത്തപ്പയുടെ ബാറ്റിൽ നിന്ന് പറന്നിരുന്നു.
പകരമത്തിയ മോയിൻ അലിയും (20 പന്തിൽ 37, 2 ഫോർ, 3 സിക്സ്) കൊൽക്കത്ത ബൗളിംഗ് നിരയെ കടന്നാക്രമിച്ചു. മൂന്നാം വിക്കറ്റിൽ 39 പന്തിൽ പിറന്നത് 68 റൺസാണ്. ശിവം മവിയെറിഞ്ഞ അവസാന ഓവറിലെ അവാസന പന്തിൽ വെങ്കിടേഷ് അയ്യർ പിടിച്ച് ഡുപ്ലെസിസ് മടങ്ങിയെങ്കിലും മികച്ച സ്കോർ ചെന്നൈ നേടിക്കഴിഞ്ഞിരുന്നു.
ചെന്നൈ നിറുത്തിയിടത്ത് നിന്നാണ് കൊൽക്കത്ത തുടങ്ങിയത്. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും (43 പന്തിൽ 51), വെങ്കിടേഷ് അയ്യരും (32 പന്തിൽ 50) വെടിക്കെട്ട് തുടക്കമാണ് കൊൽക്കത്തയ്ക്ക് സമ്മാനിച്ചത്. ഇരുവരും 10.4 ഓവറിൽ 91 റൺസ് കൊൽക്കത്തയുടെ അക്കൗണ്ടിൽ എത്തിച്ചു. പതിനൊന്നാമത്തെ ഓവറിൽ വെങ്കിടേഷ് അയ്യരേയും പകരമെത്തിയ നിതീഷ് റാണയേയും (0) പുറത്താക്കി ഷർദ്ദുൽ താക്കൂർ ചെന്നൈയ്ക്ക് ഡബിൾ ബ്രേക്ക് ത്രൂ സമ്മാനിക്കുകയായിരുന്നു.പരിക്കിനെ തുടർന്ന് ബാറ്രിംഗ് ഓർഡറിൽ താഴേക്കിറങ്ങിയ അപകടകാരി രാഹുൽ ത്രിപാതിയേയും പുറത്താക്യ ഷർദ്ദുൽ താക്കൂറാണ് പന്തു കൊണ്ട് കളി ചെന്നൈയ്ക്ക് അനുകൂലമാക്കിയത്. ഹാസൽവുഡ്ഡും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ബ്രാവോ, ദീപക് ചാഹർ എന്നിവർ ഓരോ വിക്കറ്ര് വീതം സ്വന്തമാക്കി. മധ്യനിരയിൽ ആരും രണ്ടക്കം കാണാതെ മടങ്ങിയപ്പോൾ വാലറ്രത്ത് ലോക്കി ഫെർഗൂസനും (പുറത്താകാതെ 18), ശിവം മവിയും (20) അല്പ നേരം പിടിച്ചു നിന്നു. 2012ലെ ഫൈനലിൽ കൊൽക്കത്തയോടേറ്ര തോൽവിക്ക് പകരം വീട്ടാനും ചെന്നൈയ്ക്കായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |