ട്വന്റി-20 ലോകകപ്പിൽ ഇംഗ്ലണ്ടും ആസ്ട്രേലിയയും സെമിയിൽ
ജയിച്ചിട്ടും ദക്ഷിണാഫ്രിക്ക പുറത്ത്
ദുബായ്: ട്വന്റി-20 ലോകകപ്പ് സൂപ്പർ 12ൽ ഗ്രൂപ്പ് 1ൽ നിന്ന് ചാമ്പ്യൻമാരായി ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി ആസ്ട്രേലിയയും സെമി ഫൈനലിലെത്തി. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ വെസ്റ്റിൻഡീസിനെ 8 വിക്കറ്റിന് കീഴടക്കി മികച്ച റൺറേറ്റിന്റെ സഹായത്തോടെയാണ് ആസ്ട്രേലിയ രണ്ടാം സ്ഥാനക്കാരായി അവസാന നാലിൽ ഇടം നേടിയത്. അതേസമയം ഇന്നലെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ 10 റൺസിന് കീഴടക്കിയെങ്കിലും ദക്ഷിണാഫ്രിക്ക സെമിയിലെത്താതെ പുറത്തായി. ആസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും 8 പോയിന്റ് വീതമാണെങ്കിലും നെറ്റ് റൺറേറ്റിൽ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
ഈസി ഓസീസ്
ഇന്നലെ നടന്ന ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 157 റൺസാണ്. മറുപടിക്കിറങ്ങിയ ആസ്ട്രേലിയ 16.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയതീരത്തെത്തി(161/2). മികച്ച വിജയം നേടിയ ആസ്ട്രേലിയ, ഇംഗ്ലണ്ട് - ദക്ഷിണാഫ്രിക്ക മത്സരത്തിന് മുമ്പ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.
അർദ്ധ സെഞ്ചുറി തിളക്കിത്തിൽ 56പന്തിൽ 9 ഫോറും 4 സിക്സും ഉൾപ്പെടെ 89 റൺസ് നേടിയ ഡേവിഡ് വാർണറും 32 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പെടെ 53 റൺസ് നേടിയ മിച്ചൽ മാർഷുമാണ് ഓസീസിനെ അനായാസം വിജയലക്ഷ്യത്തിൽ എത്തിച്ചത്. ഇരുവരും രണ്ടാം വിക്കറ്റിൽ 127 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിരയിൽ 31 പന്തിൽ 4 ഫോറും 1 സിക്സും ഉൾപ്പെടെ 44 റൺസെടുത്ത കീറോൺ പൊള്ളാഡാണ് ടോപ് സ്കോററായത്. 4 ഓവറിൽ 39 റൺസ് നൽകി 4 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹാസൽവുഡാണ് വിൻഡീസ് ബാറ്റിംഗ് നിരിയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ഇതോടെ നിലവിലെ ചാമ്പ്യൻമാരായ വിൻഡീസ് കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ് നിരാശയോടെ മടങ്ങി.
ഫുൾ എന്റർടെയ്മെന്റ്
ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ എന്റടെയ്മെന്റാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം. കളിക്കളത്തിൽ ക്രിക്കറ്റിനെ ആവോളം ആസ്വദിക്കുന്നവർ. അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ലും ഡി ജെ ബ്രോവയും. രണ്ട് ദശാബ്ദത്തോളം വിൻഡീസ് ക്രിക്കറ്റിന്റെ നെടും തൂണുകളായിരുന്നു 38കാരനായ ബ്രാവോയും 42കാരനായ ഗെയ്ലും. നേരത്തേ ശ്രീലങ്കയ്ക്കെതിരായ തോൽവിക്ക് ശേഷം ബ്രാവോ വിരമക്കിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗെയ്ൽ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. തന്റെ ജന്മനാടായ ജമൈക്കയിൽ ഒരു മത്സരം കളിച്ച് വിരമിക്കാൻ വിൻഡീസ് ക്രിക്കറ്റ് ബോർഡ് അവസരം നൽകുമെന്നാണ് ഗെയ്ലിന്റെ പ്രതീക്ഷ. ലോകകപ്പിൽ ഇത് തന്റെ അവസാന മത്സരം തന്നെയായിയിരുന്നുവെന്ന് ഗെയ്ൽ അഭിപ്രായപ്പെടുന്നുമുണ്ട്.
അതേസമയം ഇന്നലെ വിൻഡീസ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ഗെയ്ൽ ഇറങ്ങിയത് തന്നെ വിടവാങ്ങൽ മത്സരം പോലെയായിരുന്നു. സഹതാരങ്ങളെല്ലാം ചേർന്ന് എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഗെയ്ലിനെ ക്രീസിലേക്ക് അയച്ചത്. കൂളിംഗ് ഗ്ലാസ് ധരിച്ചാണ് ഗെയ്ൽ ബാറ്റ് ചെയ്യാനെത്തിയത്. ഒമ്പത് പന്തിൽ രണ്ട് സിക്സ് അടക്കം 15 റൺസ് അടിച്ച ഗെയ്ൽ പാറ്റ് കമ്മിൻസിന്റെ പന്തിൽ പുറത്തായി.തിരിച്ച് നടക്കുമ്പോൾ ബാറ്റും ഹെൽമറ്റുമയർത്തി കാണികളെ അഭിവാദ്യം ചെയ്തു. ഡഗ് ഔട്ടിലിരുന്ന സഹതാരങ്ങളെയെല്ലാം ആലിംഗനം ചെയ്തു.
ആസ്ട്രേലിയ വിജയമുറപ്പിച്ചപ്പോൾ 16-ാം ഓവർ ബൗൾ ചെയ്യാൻ ഗെയ്ൽ ആണ് എത്തിയത്. ആ ഓവറിലെ അവസാന പന്തിൽ മിച്ചൽ മാർഷിനെ ഗെയ്ൽ ഹോൾഡറുടെ കൈയിൽ എത്തിച്ചു. ഗെയ്ൽ ആ വിക്കറ്റ് ആഘോഷിച്ചത് ഡഗൗട്ടിലേക്ക് മടങ്ങിയ മാർഷിനെ പിന്നിൽ നിന്ന് ചെന്ന് കെട്ടിപ്പിടിച്ചാണ്. മാർഷ് ചിരിയോടെയാണ് ആ ആലിംഗനത്തെ സ്വീകരിച്ചത്. മത്സരത്തിനിടെ ഗെയ്ൽ വാർണറുടെ പോക്കറ്റ് പരിശോധിച്ചതും കാണികളിൽചിരിപടർത്തി. മത്സരശേഷം വിൻഡീസിന്റേയും ആസ്ട്രേലിയയുടേയും താരങ്ങൾ ഗാർഡ് ഓഫ് ഹോണർ നൽകിയാണ് ബ്രാവോയേയും ഗെയ്ലിനേയും ആനയിച്ചത്.
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒരുപിടി നേട്ടങ്ങൾ ഉള്ള താരമാണ് ഗെയ്ൽ. ട്വന്റി-20യിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരമാണ് ബ്രാവോ.
വെടിക്കെട്ട് ബാറ്റിംഗും,
റബാഡയുടെ ഹാട്രിക്കും പക്ഷേ...
വലിയ ടൂർണമെന്റുകളിലെ നിർഭാഗ്യം ദക്ഷിണാഫ്രിക്കയെ ഇനിയും വിട്ടുപോയിട്ടില്ല. ഗ്രൂപ്പ് 1ലെ നിർണായകമായ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ അപരാജിതക്കുതിപ്പ് അവസാനിച്ച് 10 റൺസിന്റെ ജയം നേടിയെങ്കിലും ഇത്തവണ നെറ്റ് റൺറേറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് വില്ലനാവുകയായിരുന്നു. 58 റൺസിന്റെ ജയമെങ്കിലും നേടിയാലേ ആസ്ട്രേലിയയെ മറികടന്ന് ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിലെത്താനാകുമായിരുന്നുള്ളൂ.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് അടിച്ചെടുത്തത്.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ ഹാട്രിക്ക് നേടിയ കഗിസോ റബാഡയാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 14 റൺസ് വേണമായിരുന്നു.എന്നാൽ ആദ്യ മൂന്ന് പന്തുകളിൽ യഥാക്രമം ക്രിസ് വോക്സിനേയും (7), ഒയിൻ മോർഗനേയും (17), ക്രിസ് ജോർദാനേയും (0) പുറത്താക്കി ഹാട്രിക്ക് തിളക്കത്തിൽ റബാഡ കളി ദക്ഷിണാഫ്രിക്കയുടെ വരുതിയിലാക്കുകയായിരുന്നു.
നേരത്തേ പുറത്താകതെ 60 പന്തിൽ 5 ഫോറും 6 സിക്സും ഉൾപ്പെടെ 94 റൺസെടുത്ത വാൻഡർ ഡുസ്സനും 25 പന്തിൽ 54 റൺസെടുത്ത മർക്രവുമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിൽ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |