ആസ്ട്രേലിയ Vs ന്യൂസിലാൻഡ് ഫൈനൽ ഞായറാഴ്ച
ദുബായ് : ഒരു കളിയും തോൽക്കാതെ സെമിയിലെത്തിയ പാകിസ്ഥാനെ പടിക്ക് പുറത്താക്കി ആസ്ട്രേലിയ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലെത്തി. ഇന്നലെ ദുബായ്‌യിൽ നടന്ന രണ്ടാം സെമിയിൽ അഞ്ചുവിക്കറ്റിനാണ് ആസ്ട്രേലിയ വിജയം കണ്ടത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ആസ്ട്രേലിയ അയൽക്കാരായ ന്യൂസിലാൻഡിനെ നേരിടും.
ഇന്നലെ ആദ്യബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 176 റൺസടിച്ചപ്പോൾ ഒരോവർ ബാക്കിനിൽക്കേ ആസ്ട്രേലിയ ലക്ഷ്യം കണ്ടു. അർദ്ധസെഞ്ച്വറി നേടിയ മുഹമ്മദ് റിസ്‌വാനും (67) ക്യാപ്ടൻ ബാബർ അസമും(39) ഓപ്പണിംഗിൽ കൂട്ടിച്ചേർത്ത 71 റൺസാണ് പാക് ഇന്നിംഗ്സിന് അടിത്തറയിട്ടത്. അർദ്ധസെഞ്ച്വറി നേടിയ ഫഖാർ സമാൻ (55*) പുറത്താകാതെനിന്ന് മികച്ച സ്കോറിലേക്ക് നയിച്ചു.49 റൺസ് നേടിയ വാർണർ,പുറത്താകാതെ 41 റൺസടിച്ച മാത്യു വേഡ്,പുറത്താകാതെ 40 റൺസ് നേടിയ മാർക്കസ് സ്റ്റോയ്നിസ് എന്നിവരുടെ പോരാട്ടമാണ് ഓസീസിന് വിജയം നൽകിയത്.
ടോസ് നേടിയ ആസ്ട്രേലിയൻ ക്യാപ്ടൻ ആരോൺ ഫിഞ്ച് പാകിസ്ഥാനെ ബാറ്റിംഗിനയച്ചെങ്കിലും പ്രതീക്ഷിച്ചപോലൊരു പ്രഹരമേൽപ്പിക്കാൻ കഴിഞ്ഞില്ല. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡിയായ റിസ്‌വാനും ബാബർ അസമും ചേർന്ന് മികച്ച തുടക്കമാണ് പാകിസ്ഥാന് നൽകിയത്.ആദ്യ പത്തോവർ മുഴുവൻ പിടിച്ചുനിൽക്കാൻ പാക് ഓപ്പണിംഗ് സഖ്യത്തിന് കഴിഞ്ഞു.
ഏഴാം ഓവറിലാണ് പാകിസ്ഥാൻ 50 കടന്നത്. പത്താം ഓവറിന്റെ അവസാനപന്തിൽ ബാബറിനെ ലോംഗ് ഓണിൽ വാർണറുടെ കൈയിലെത്തിച്ച് ആദം സാംപയാണ് സഖ്യം പൊളിച്ചത്.34 പന്തുകൾ നേരിട്ട പാകിസ്ഥാൻ ക്യാപ്ടൻ അഞ്ചു ഫോറുകളാണ് പായിച്ചത്.
തുടർന്ന് ക്രീസിലൊരുമിച്ച റിസ്‌വാനും ഫഖാർ സമാനും തകർത്തടിച്ചതോടെ പാക് സ്കോർബോർഡ് ബ്രേക്കില്ലാതെ കുതിച്ചു. 14-ാം ഓവറിൽ അവർ 100 കടന്നു.തൊട്ടുപിന്നാലെ റിസ്‌വാൻ അർദ്ധസെഞ്ച്വറിയിലെത്തുകയും ചെയ്തു.ഹേസൽവുഡ് എറിഞ്ഞ 17-ാം ഓവറിൽ 21 റൺസാണ് പാകിസ്ഥാൻ അടിച്ചുകൂട്ടിയത്.ഇതോടെ അവർ 143/1എന്ന നിലയിലായി. എന്നാൽ അടുത്ത ഓവറിൽ റിസ്‌വാനെ നഷ്ടമായി. സ്റ്റാർക്കിനെ ഉയർത്തിയടിച്ച റിസ്‌വാനെ സ്മിത്താണ് പിടികൂടിയത്.52 പന്തുകൾ നേരിട്ട റിസ്‌വാൻ മൂന്ന് ഫോറും നാല് സിക്സും പറത്തിയശേഷമാണ് പുറത്തായത്. പകരമറങ്ങിയ ആസിഫ് അലി(0) 19-ാം ഓവറിൽ ഗോൾഡൻ ഡക്കായി.ഈ ഓവറിൽ കമ്മിൻസ് മൂന്ന് റൺസ് മാത്രമാണ് നൽകിയത്.അവസാന ഓവറിൽ ഷൊയ്ബ് മാലിക്കിനെ(1) സ്റ്റാർക്ക് ബൗൾഡാക്കി.എന്നാൽ തുടർച്ചയായി രണ്ട് സിക്സ് പായിച്ച് ഫഖാർ സമാൻ അർദ്ധസെഞ്ച്വറികടക്കുകയും ടീമിനെ 176/4ലെത്തിക്കുകയും ചെയ്തു. 32 പന്തുകളിൽ സമാൻ മൂന്ന് ഫോറുകളും നാല് സിക്സുകളും പായിച്ചു.
മറുപടിക്കിറങ്ങിയ കംഗാരുക്കൾക്ക് നായകൻ ഫിഞ്ചിനെ (0)മൂന്നാം പന്തിൽത്തന്നെ നഷ്ടമായെങ്കിലും ഡേവിഡ് വാർണറും മിച്ചൽ മാർഷും (28)ചേർന്ന് പൊരുതൽ തുടങ്ങി.ഏഴാം ഓവറിൽ മാർഷിനെയും ഒൻപതാം ഓവറിൽ സ്മിത്തിനെയും (5) 11-ാം ഓവറിൽ വാർണറെയും 13-ാം ഓവറിൽ ഗ്ളെൻ മാക്സവെല്ലിനെയും (7)പുറത്താക്കി ഷദാബ് ഖാൻ പാകിസ്ഥാന് വീര്യം പകർന്നെങ്കിലും 96/5 എന്ന നിലയിൽ ക്രീസിലൊരുമിച്ച മാത്യു വേഡും സ്റ്റോയ്നിസും ചേർന്ന് പുറത്താകാതെ അടിച്ചുകൂട്ടിയ 81 റൺസ് ഓസീസിന് വിജയം നൽകുകയായിരുന്നു.സ്റ്റോയ്നിസ് 31 പന്തിൽ രണ്ട് വീതം ഫോറും സിക്സും പായിച്ചപ്പോൾ വേഡ് 17 പന്തുകളിൽ രണ്ട് ഫോറും നാലുസിക്സും പറത്തി വിജയത്തിലേക്ക് ആനയിച്ചു.മാത്യു വേഡാണ് മാൻ ഒഫ് ദ മാച്ച്.
71 റൺസാണ് റിസ്‌വാനും ബാബറും ചേർന്ന് ഓപ്പണിംഗിൽ കൂട്ടിച്ചേർത്തത്. ഇത് മൂന്നാം തവണയാണ് ഈ സഖ്യം ഈ ലോകകപ്പിൽ 70 റൺസിലേറെ കൂട്ടിച്ചേർക്കുന്നത്.
3 റിസ്‌വാന്റെ ഈ ലോകകപ്പിലെ മൂന്നാം അർദ്ധസെഞ്ച്വറിയാണ് ഇന്നലെ പിറന്നത്.
303റൺസുമായി ബാബർ അസം ഈ ലോകകപ്പിലെ ടോപ് സകോററായി തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |