ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ഇന്നുമുതൽ കേപ്ടൗണിൽ
കേപ്ടൗൺ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിന് ഇന്ന് കേപ്ടൗണിലെ ന്യൂലാൻഡ് സ്റ്റേഡിയത്തിൽ തുടക്കമാകും. ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര ജയം എന്ന ലക്ഷ്യവുമായാണ് ഇന്ത്യ പാഡ് കെട്ടുന്നത്. നിലവിൽ പരമ്പരയിൽ 1-1ന് ഇരുടീമും സമനില പാലിക്കുകയാണ്.
കഴിഞ്ഞ മത്സരത്തിൽ പുറംവേദനയെത്തുടർന്ന് കളിക്കാതിരുന്ന നായകൻ വിരാട് കൊഹ്ലിയുടെ തിരിച്ചുവരവ് ഇന്ത്യൻ ക്യാമ്പിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം പരിക്കേറ്റ പേസർ മുഹമ്മദ് സിറാജിന് കളിക്കാനാകാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2 മുതലാണ് മത്സരം.
സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരത്തിൽ 117 റൺസിന്റെ ഗംഭീര വിജയം ഇന്ത്യ നേടിയെങ്കിലും വാണ്ടറേഴ്സ് വേദിയായ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക 7 വിക്കറ്റിന് ജയം സ്വന്തമാക്കിയിരുന്നു.
തിരിച്ചുവരാൻ ടീം
ഇന്ത്യ
കൊഹ്ലി തിരിച്ചെത്തുമ്പോൾ ഹനുമാ വിഹാരി പുറത്ത് പോകാനാണ് കൂടുതൽ സാദ്ധ്യതയുള്ളത്. സീനിയർ താരങ്ങളായ ചേതേശ്വർ പുജാരയും അജിങ്ക്യ രഹാനെയും മോശം ഫോമിലാണെങ്കിലും രണ്ടാം ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ നിർണായക സമയത്ത് അർദ്ധ സെഞ്ച്വറികളുമായി 111 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയത് പ്രതീക്ഷ നൽകുന്നുണ്ട്. സിറാജിന് പകരം ഉമേഷോ, ഇശാന്തോ അവസാന പതിനൊന്നിൽ ഇടം നേടിയേക്കും.
സാധ്യതാ ടീം : രാഹുൽ, മായങ്ക്, പുജാര,കൊഹ്ലി,രഹാനെ,പന്ത്,അശ്വിൻ,ഷർദ്ദുൽ,ഷമി,ബുംറ,ഇശാന്ത്/ഉമേഷ്.
ജയം തുടരാൻ ദക്ഷിണാഫ്രിക്ക
രണ്ടാം ടെസ്റ്റിൽ വിജയം നേടിയ ടീമിൽ മാറ്റങ്ങൾ വരുത്താൻ ദക്ഷിണാഫ്രിക്ക തയ്യാറായേക്കില്ലെന്നാണ് വിവരം. ടോപ് ഓഡർ ബാറ്റർമാരായ സരെൽ എർവിക്കും റയാൻ റിക്കൽറ്റോണും അരങ്ങേറ്റത്തിന് അവസരം ലഭിക്കാൻ സാധ്യത കുറവാണ്.
സാധ്യതാ ടീം:എൽഗാർ,മർക്രം,പീറ്റേഴ്സൺ,ഡുസ്സൻ,ബൗവുമ,വെരേയന്നെ,ജാൻസൺ,മഹാരാജ്,റബാഡ,ഒലിവർ,എൻഗിഡി.
പിച്ചും
സാഹചര്യങ്ങളും
കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് വർഷമായി ന്യൂലാൻഡിൽ ഒരു അന്താരാഷ്ട്ര ടെസ്റ്റ് മത്സരം പോലും നടന്നിട്ടില്ല.
സ്റ്റേഡിയത്തിന് കുറെയധികം മാറ്റങ്ങളും ഇക്കാലയളവിൽ വരുത്തി. 2020 ജനുവരിക്ക് ശേഷം ഇവിടെ നടന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ബാറ്റിംഗിന് ഏറെ അനുകൂലമായിരുന്നു സാഹചര്യങ്ങൾ.
നോട്ട് ദ പോയിന്റ്
ന്യൂലാൻഡിൽ ഇതുവരെ കളിച്ച 5 ടെസ്റ്റ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും ഇന്ത്യയ്ക്ക് ജയിക്കാനായിട്ടില്ല. മൂന്നെണ്ണത്തിൽ തോറ്റപ്പോൾ രണ്ടെണ്ണം സമനിലയായി.
50- ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡ കരിയറിലെ 50-ാം ടെസ്റ്റ് മത്സരത്തിനാണ് ന്യൂലാൻഡിൽ ഇറങ്ങുന്നത്.
ടെസ്റ്റിൽ 8000 റൺസ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്ററാകാൻ കൊഹ്ലിക്ക് 146 റൺസ് കൂടി മതി. ടെസ്റ്റിൽ 5000 റൺസ് തികയ്ക്കാൻ രഹാനെയ്ക്ക് 79 റൺസ് മതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |