വനിതാ ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് ന്യൂസിലാൻഡിൽ തുടക്കം
ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച പാകിസ്ഥാനുമായി
ക്രൈസ്റ്റ് ചർച്ച് : വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ 12–ാം പതിപ്പിന് ഇന്ന് ന്യൂസിലാൻഡിൽ തുടക്കം. ഇന്ത്യൻ സമയം ഇന്ന് രാവിലെ ആറിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡും വെസ്റ്റിൻഡീസും ഏറ്റുമുട്ടും. ഞായറാഴ്ച രാവിലെ 6.30ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം . ഏപ്രിൽ മൂന്നിനാണ് ഫൈനൽ.
കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ലോകകപ്പ്, കൊവിഡ് കാരണമാണ് ഇക്കൊല്ലത്തേക്കു മാറ്റിയത്. ഇംഗ്ലണ്ടാണു നിലവിലെ ജേതാക്കൾ. ആസ്ട്രേലിയയാണ് ഏറ്റവും കൂടുതൽ തവണ (6) ജേതാക്കളായത്. ആസ്ട്രേലിയ അല്ലാതെ ഇംഗ്ലണ്ട് (4), ന്യൂസിലാൻഡ് (1) എന്നീ ടീമുകൾ മാത്രമേ ഇതുവരെ ലോകകപ്പ് കിരീടമുയർത്തിയിട്ടുള്ളൂ.
വെറ്ററൻ താരം മിഥാലി രാജാണ് ഇന്ത്യയെ നയിക്കുന്നത്. ഹർമൻപ്രീത് കൗറാണ് വൈസ് ക്യാപ്ടൻ. ജുലാൻ ഗോസ്വാമി, സ്മൃതി മന്ദാന,ഷെഫാലി വെർമ,പൂനം യാദവ് തുടങ്ങിയവരാണ് ടീമിലെ മറ്റ് പ്രമുഖർ.
8
ഇത്തവണ എട്ടു ടീമുകളാണ് ലോകകപ്പിൽ മത്സരിക്കുന്നത്. പ്രാഥമിക റൗണ്ടിൽ ഓരോ ടീമും പരസ്പരം മത്സരിക്കും. പോയിന്റ് നിലയിൽ മുന്നിലെത്തുന്ന നാലു ടീമുകൾ സെമിയിലേക്കു മുന്നേറും.
ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ബംഗ്ലദേശ് എന്നീ ടീമുകളാണ് ഇക്കുറി മത്സരിക്കാനുള്ളത്.
9
ടീമിലാർക്കെങ്കിലും കൊവിഡ് പിടിപെട്ടാൽ 9 കളിക്കാരുമായി ഇറങ്ങാൻ ഈ ലോകകപ്പിൽ അനുവാദമുണ്ട്. ഇങ്ങനെയുള്ള ടീം ഫീൽഡ് ചെയ്യുമ്പോൾ സപ്പോർട്ട് സ്റ്റാഫിലെ വനിതകളായ രണ്ടു പേർക്ക് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരായി ഗ്രൗണ്ടിലിറങ്ങാം.
10
ലോകകപ്പ് ജേതാക്കൾക്ക് സമ്മാനത്തുകയായി ലഭിക്കുന്നത് ഏകദേശം 10 കോടി ഇന്ത്യൻ രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |