ബാസൽ : സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പി.വി സിന്ധു വനിതാ സിംഗിൾസിൽ കിരീടം നേടിയപ്പോൾ പുരുഷ സിംഗിൾസിൽ മലയാളിയായ എച്ച്.എസ് പ്രണോയ് റണ്ണർഅപ്പായി.
ഇന്നലെ നടന്ന ഫൈനലിൽ സിന്ധു തായ്‌ലാൻഡിന്റെ ഒാംഗ്ബാംരുംഗ്ഫാൻ ബുസാനനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപ്പിച്ചത്. സ്കോർ 21-16,21-8. ലോക ഏഴാം നമ്പർ താരമായ സിന്ധുവിന്റെ വിജയം 49 മിനിട്ടുകൾ കൊണ്ടായിരുന്നു.
സിന്ധുവിന്റെ ഈ വർഷത്തെ രണ്ടാം കിരീടമാണിത്. ജനുവരിയിൽ ലക്നൗവിൽ നടന്ന സെയ്ദ് മോദി ടൂർണമെന്റിലും ജേതാവായിരുന്നു. കഴിഞ്ഞ സ്വിസ് ഓപ്പണിൽ കരോളിന മാരിനോട് സിന്ധു ഫൈനലിൽ തോറ്റിരുന്നു. ബുസാനനെതിരായ കഴിഞ്ഞ 17 മത്സരങ്ങളിൽ സിന്ധുവിന്റെ 16-ാം വിജയമാണിത്. 2019ൽ മാത്രമാണ് ബുസാനനന് സിന്ധുവിനെ തോൽപ്പിക്കാൻ കഴിഞ്ഞത്.
പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയാണ് പ്രണോയ്‌യെ തോൽപ്പിച്ചത്. സ്കോർ : 21-12,21-18
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |