ഹാമിൽട്ടൺ: അതിമനോഹരമായി തുന്നിച്ചേർത്ത പതിനേഴ് വർഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് ന്യൂസിലൻഡ് സൂപ്പർതാരം റോസ് ടെയ്‌ലർ തിരശീലയിട്ടു. ഇന്നലെ നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിലാണ് റോസ് ടെയ്‌ലർ കിവീസിന്റെ കുപ്പായത്തിൽ അവസാനമായി കളത്തിലിറങ്ങിയത്. വികാര തീവ്രമായിരുന്നു 38കാരനായ ടെയ്‌ലറുടെ വിടവാങ്ങൽ മത്സരം. മത്സരത്തിന് മുമ്പ് ദേശീയ ഗാനാലാപനത്തിനായി മൂന്ന് മക്കൾക്കൊപ്പമാണ് ടെയ്‌ലർ എത്തിയത്. ദേശീയ ഗാനാലാപനത്തിനിടെ അദ്ദേഹം വിങ്ങിപ്പോട്ടി. മാർട്ടിൻ ഗപ്ടിൽ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ബാറ്റ് ചെയ്യാനായി ക്രിസീലേക്ക് വന്ന ടെയ്‌ലറെ നെതർലൻഡ്സ് താരങ്ങൾ ഗാർഡ് ഓഫ് ഹോണർ നൽകി ആദരിച്ചു. കിവീസ് ജേഴ്സിയിലെ അവസാന ഇന്നിംഗ്സിൽ 16 പന്തിൽ 1 സിക്സുൾപ്പെടെ 14 റൺസെടുത്ത് വാൻബിക്കിന് വിക്കറ്റ് സമ്മാനിച്ച് ടെയ്‌ലർ മടങ്ങി. മത്സരം 115 റൺസിന് കിവീസ് ജയിച്ചതോടെ വിജയസ്മിതത്തോടെ മടങ്ങാൻ ടെയ്‌ലർക്കായി. പരമ്പര ന്യൂസിലൻഡ് 3-0ത്തിന് സ്വന്തമാക്കി. ജനുവരിയിൽ തന്റെ അവസാന അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിനിറങ്ങിയപ്പോഴും ടെയ്‌ലർ വികാരാധീനനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |