സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് നാളെ മലപ്പുറത്ത് തുടക്കമാകുന്നു,
കേരളം രാത്രി ഏഴിന് രാജസ്ഥാനെ നേരിടുന്നു
മലപ്പുറം: മലപ്പുറത്തെ കാൽപന്താവേശത്തിന് മാറ്റ് കൂട്ടാൻ 75ാമത് സന്തോഷ് ട്രോഫി മത്സരത്തിന് നാളെ മലപ്പുറത്ത് തുടക്കമാവും. രാവിലെ ഒമ്പതിന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ വെസ്റ്റ് ബംഗാൾ-പഞ്ചാബ് പോരാട്ടമാണ് ആദ്യം. രാത്രി ഏഴിന് പയ്യനാട് സ്റ്റേഡിയത്തിൽ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ സന്തോഷ് ട്രോഫി ഉദ്ഘാടനം ചെയ്യുന്നതോടെ മത്സരത്തിനായി കേരളവും മൈതാനത്തിറങ്ങും. എ.ഐ.എഫ്.എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഭിഷേക് യാദവ്,കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദു സമദ് തുടങ്ങിയവരാണ് മുഖ്യാതിഥികൾ. പയ്യനാട്ടിൽ കേരളത്തിന്റെ ആദ്യ മത്സരം രാജസ്ഥാനുമായാണ്. കേരളത്തിന്റെ മുഴുവൻ മത്സരങ്ങളും പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക. ആദ്യ ദിനമൊഴിച്ചാൽ കോട്ടപ്പടിയിൽ വൈകിട്ട് നാലിനും പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ടിനുമാണ് മത്സരം. 28,29 തിയ്യതികളിൽ നടക്കുന്ന സെമി ഫൈനലും മെയ് രണ്ടിന് നടക്കുന്ന ഫൈനൽ മത്സരവും പയ്യനാടാണ്. മേഘാലയ, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, രാജസ്ഥാൻ എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് കേരളം. ഗ്രൂപ്പ് ബിയിൽ ഗുജറാത്ത്, കർണാടക, ഒഡീഷ,സർവീസസ്, മണിപ്പൂർ ടീമുകളാണുള്ളത്. ടീമുകളുടെ പരിശീലന സ്റ്റേഡിയങ്ങൾ ഏതൊക്കെയെന്ന് വരും ദിവസങ്ങളിൽ എ.ഐ.എഫ്.എഫ് തീരുമാനിക്കും.
ടിക്കറ്റുകൾ ഒാൺലൈനിലും
ജില്ലയിലെ വിവിധ സഹകരണ ബാങ്കുകൾ വഴിയാണ് മത്സരം കാണാനുള്ള സീസൺ ടിക്കറ്റുകളുടെ വിൽപ്പന. https://www.santoshtrophy.com/ എന്ന വെബ് സൈറ്റ് വഴി ഇന്നലെ മുതൽ ഒാൺലൈൻ ടിക്കറ്റുകളുടെ വിൽപ്പനയും ആരംഭിച്ചു. ടിക്കറ്റ് പർച്ചേഴ്സിംഗ് പൂർത്തിയായാൽ ടിക്കറ്റിന്റെ കോപ്പി നേരിട്ട് ഡൗൺലോഡ് ചെയ്യാം. ഇമെയിൽ വഴിയും ലഭ്യമാകും. ഒരാൾക്ക് ഒരു സമയം അഞ്ച് ടിക്കറ്റ് വരെ ഓൺലൈനിൽ വാങ്ങാൻ സാധിക്കും. അല്ലാത്തവർക്ക് നേരിട്ട് ടിക്കറ്റ് കൗണ്ടർ വഴിയും ടിക്കറ്റ് വാങ്ങാം. ദിവസ ടിക്കറ്റിന് കോട്ടപ്പടിയിൽ 50 രൂപയും പയ്യനാട്ടിൽ 100 രൂപയുമാണ് വില. കോട്ടപ്പടി പയ്യനാട് സ്റ്റേഡിയങ്ങളുടെ സുരക്ഷയും പാർക്കിംഗ് സൗകര്യവും മലപ്പുറം എസ്.പിയടക്കമുള്ള സംഘം പരിശോധിച്ച് വിലയിരുത്തി. മത്സരങ്ങൾ നടക്കുന്ന സമയത്ത് അപകടങ്ങളുണ്ടായാൽ തരണം ചെയ്യാനുള്ള മെഡിക്കൽ സബ് കമ്മിറ്റിയും പൂർണ സജ്ജമാണ്. ഇതിനായുള്ള മോക്ഡ്രിൽ പരിപാടിയും ഇന്നലെ സംഘടിപ്പിച്ചു. പരിക്ക് പറ്റിയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ,ആംബുലൻസുകൾ സജ്ജമാക്കൽ തുടങ്ങിയ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കേരളം,വെസ്റ്റ് ബംഗാൾ,ഗുജറാത്ത്,പഞ്ചാബ് തുടങ്ങിയ ടീമുകൾക്ക് മഞ്ചേരിയിലെ ഹോട്ടൽ ലാഡറിലാണ് താമസമൊരുക്കിയത്. കർണാടക,രാജസ്ഥാൻ,ഒഡീഷ,മണിപ്പൂർ എന്നീ ടീമുകൾ മേൽമുറി ഫോക്കസ് റെസിഡൻസിയിലും മേഘാലയ,സർവീസസ് ടീമുകൾ കാലിക്കറ്റ് യൂണിവേഴ്സിറ്റയിലുമാണ് താമസം.
മഴയില്ലെങ്കിൽ മാറ്റ് കൂടും
കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴ ശനിയാഴ്ച്ചയോടെ അവസാനിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നത്. മലപ്പുറത്ത് കഴിഞ്ഞ ദിവസങ്ങളിലായി വൈകിട്ട് കനത്ത മഴ അനുഭവപ്പെട്ടിരുന്നു. മഴ മാത്രമാണെങ്കിൽ കളിയെ കാര്യമായി ബാധിക്കില്ല. അപകട സാദ്ധ്യതകളോ മറ്റോ ഉണ്ടെങ്കിൽ കമ്മിറ്റി യഥാസമയം തീരുമാനമെടുക്കും.
ഗ്രൂപ്പ് എ മത്സരങ്ങൾ
ഏപ്രിൽ 16 വെസ്റ്റ് ബംഗാൾ - പഞ്ചാബ് (കോട്ടപ്പടി സ്റ്റേഡിയം)
കേരളം - രാജസ്ഥാൻ (പയ്യനാട് സ്റ്റേഡിയം)
ഏപ്രിൽ 18 രാജസ്ഥാൻ - മേഘാലയ (കോട്ടപ്പടി)
കേരളം - വെസ്റ്റ് ബംഗാൾ (പയ്യനാട്)
ഏപ്രിൽ 20 പഞ്ചാബ്-രാജസ്ഥാൻ (കോട്ടപ്പടി)
മേഘാലയ - കേരള (പയ്യനാട്)
ഏപ്രിൽ 22 വെസ്റ്റ് ബംഗാൾ - മേഘാലയ (കോട്ടപ്പടി)
പഞ്ചാബ് - കേരളം (പയ്യനാട്)
ഏപ്രിൽ 24 രാജസ്ഥാൻ - വെസ്റ്റ് ബംഗാൾ (കോട്ടപ്പടി)
മേഘാലയ - പഞ്ചാബ് (പയ്യനാട്)
ഗ്രൂപ്പ് ബി മത്സരങ്ങൾ
ഏപ്രിൽ 17 മണിപ്പൂർ - സർവീസസ് (പയ്യനാട് )
ഒഡീഷ -കർണാടക ( കോട്ടപ്പടി)
ഏപ്രിൽ 19 മണിപ്പൂർ - ഒഡീഷ (പയ്യനാട്)
ഗുജറാത്ത്-സർവീസസ് (കോട്ടപ്പടി)
ഏപ്രിൽ 21 കർണാടക - സർവീസസ് (പയ്യനാട്)
ഗുജറാത്ത്-മണിപ്പൂർ (കോട്ടപ്പടി )
ഏപ്രിൽ 23 ഒഡീഷ - ഗുജറാത്ത് (പയ്യനാട്)
കർണാടക-മണിപ്പൂർ (കോട്ടപ്പടി)
ഏപ്രിൽ 25 ഗുജറാത്ത്-കർണാടക (പയ്യനാട്)
സർവീസസ്-ഒഡീഷ (കോട്ടപ്പടി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |