മലപ്പുറം: സെമിഫൈനൽ ഉറപ്പാക്കിയ ശേഷം കേരള ടീം റിലാക്സ് ചെയ്യാനായി പോയത് തിയേറ്ററിലേക്കാണ്, മാസ് ഹിറ്റായി മാറിയ കെ.ജി.എഫിലെ റോക്കി ഭായ്‌യെ കാണാൻ. കളിക്കളത്തിൽ റോക്കി ഭായ്‌മാരായി മാറി സ്വന്തം മണ്ണിൽ കപ്പടിക്കാൻ ഇനി രണ്ടേ രണ്ട് വിജയങ്ങൾ മാത്രം മതി ജിജോ ജോസഫ് നയിക്കുന്ന കേരള ടീമിന്. അതിൽ സെമിഫൈനലിലെ എതിരാളികൾ ആരെന്ന് വ്യക്തമായിക്കഴിഞ്ഞു.
നോക്കൗട്ടിനായി കഠിനപരിശീലനത്തിലേക്ക് തിരികെയെത്തിയ കേരള ടീമിന്റെ നായകൻ ജിജോ ജോസഫ് ടൂർണമെന്റിലെ ഇതുവരെയുള്ള അനുഭവങ്ങളെയും പ്രതീക്ഷകളെയും കുറിച്ച് കേരള കൗമുദിയുമായി സംസാരിക്കുന്നു
നാല് മത്സരം കഴിഞ്ഞ് സെമിയിലെത്തുമ്പോൾ എന്ത് തോന്നുന്നു ?
ഇപ്പോൾ ടീമിലുള്ള എല്ലാവരും നല്ല ആത്മ വിശ്വാസത്തിലാണ്. അധികം ആത്മ വിശ്വാസമാവരുതെന്ന പ്രാർത്ഥനയുമുണ്ട്. സെമിയിലെത്തിയപ്പോൾ ഫാൻസ് കൂടിയിട്ടുണ്ട്. പക്ഷെ അതുകണ്ട് മതിമറന്നാൽ തുടർന്നുള്ള മത്സരത്തെ ബാധിക്കും. അതുകൊണ്ട് ആത്മവിശ്വാസവും പരിശീലനവും ഒരു പോലെയാണ് ടീം കൊണ്ട് പോവുന്നത്. ഇതുവരെ കളിച്ച മത്സരം പോലെയാവില്ല സെമിയെന്ന പൂർണ ബോദ്ധ്യമുണ്ട്. ആക്രമിച്ച് കളിക്കാൻ തന്നെയാണ് തീരുമാനം.
വെസ്റ്റ് ബംഗാളും മേഘാലയയുമായുള്ള മത്സരങ്ങൾ എങ്ങനെ ഫീൽ ചെയ്തു
കഠിനമായ മത്സരമായിരുന്നു വെസ്റ്റ് ബംഗാളിനോട്. എങ്കിലും ഇരു ടീമുകൾക്കും പരസ്പരം പന്തുകൾ കിട്ടിയിരുന്നു. അവസരങ്ങളും നിരവധി ലഭിച്ചു. പക്ഷെ മേഘാലയ നല്ല വേഗതയുള്ള ടീമായിട്ടാണ് തോന്നിയത്. കേരള ടീമിൽ നൗഫൽ ഏറ്റവും വേഗതയേറിയ താരമാണ്. പക്ഷെ മേഘാലയയെ സംബന്ധിച്ച് അവരുടെ ടീമിലുള്ള പതിനൊന്ന് പേരും നൗഫലിനെ പോലെയുള്ളവരായിരുന്നു. അവർക്ക് നമ്മളേക്കാളും ഉൗർജം കൂടുതലാണ്.
കേരളം എത്രത്തോളം അടിപൊളിയാണ്
ജൂനിയർ താരങ്ങളെല്ലാം തന്നെ മത്സരച്ചൂടിലാണ്. എന്റെ പെനാൽറ്റി മിസ്സായ സമയത്ത് എല്ലാവരും ചേർന്ന് നമ്മൾ തിരിച്ചടിക്കുമെന്ന ആത്മവിശ്വാസം പകർന്നിരുന്നു. ജസ്സിനും, നൗഫലുമൊക്കെ കളിക്കളത്തിൽ അത് കാണിച്ചു തന്നു. രണ്ടാം പകുതിയിലിറങ്ങി അവർ നൽകിയ പ്രകടനം ടീമിന് വലിയ പ്രചോദനമാണ്. പെനാൽറ്റിയെടുക്കാൻ ശരിക്കും എന്നോടല്ല പറഞ്ഞിരുന്നത്. ആ സമയത്ത് ലഭിച്ച കോൺഫിഡൻസിന് പുറത്ത് ചെയ്തതായിരുന്നു.
മുൻ പ്രമുഖ താരങ്ങൾ ചൂണ്ടിക്കാട്ടിയ പ്രതിരോധത്തിലെ പാളിച്ചകളെക്കുറിച്ച്
സാധാരണ ഒാരോ കളിയിലും എതിർ ടീമിനനുസരിച്ച് നമ്മൾ എങ്ങനെ കളിക്കണമെന്നും പ്രതിരോധിക്കണമെന്നതിനെ കുറിച്ചും കോച്ച് കൃത്യമായ നിർദ്ദേശം തരാറുണ്ട്. കഴിഞ്ഞ കളിയിൽ പ്രതിരോധ നിരയുടെ പാളിച്ചകളുണ്ടായിരുന്നുവെന്നത് സത്യമാണ്. ഇനി കാരണങ്ങൾ പറയുന്നതിൽ അർത്ഥമില്ല. ഒരോരുത്തരുടേയും ക്വാളിറ്റിയനുസരിച്ചാണ് ടീമിലേക്ക് സെലക്ഷൻ നടത്തിയിട്ടുള്ളത്. ആ ക്വാളിറ്റി 100 ശതമാനം കൊണ്ട് വരാൻ പറ്റണം. പ്രതിരോധ നിരക്കാർ തമ്മിൽ പരസ്പരം സംസാരിച്ച് വേണം കളിക്കാൻ. അതിൽ നമുക്ക് കുറവ് വന്നിരുന്നു. പക്ഷെ ബംഗാളിനോടുള്ള കളിയിൽ നമ്മുടെ കമ്യൂണിക്കഷൻ പെർഫെക്ടായിരുന്നു. എന്നാൽ മേഘാലയോടുള്ള മത്സരത്തിലാണ് കമ്യൂണിക്കേഷനിൽ പ്രശ്നം പറ്റിയത്. സെമിയിൽ നമ്മൾ ഇത്തരം പ്രശ്നങ്ങളെല്ലാം മറികടക്കും. സാധാരണ ഞാൻ ഇങ്ങനെയൊന്നും സ്കോർ ചെയ്യാറില്ല. ഭാഗ്യവും കൂടെയുള്ളത് കൊണ്ടാണ് ഗോളുകൾ നേടാനായത്.
സ്ട്രൈക്കർ വിഘ്നേഷിന്റെ പെർഫോമൻസ് മെച്ചപ്പെടുത്തേണ്ടതില്ലേ ?
വിഘ്നേഷ് നന്നായി സ്കോർ ചെയ്യുന്നയാളാണ്. കഴിഞ്ഞ മത്സരങ്ങളിൽ വിഘനേഷിന് നിരവധി അവസരങ്ങൾ ലഭിച്ചു. നിർഭാഗ്യമെന്നോണം പ്രതിരോധക്കാരുടെ വലയിൽ പന്ത് കുരുങ്ങി. വിഘ്നേഷിന് ഒന്ന് തുടങ്ങി കിട്ടേണ്ട താമസമേ ഒള്ളൂ. സെമിയിൽ നമുക്ക് മികച്ച പ്രകടനം പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |