മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ ഇന്നലെ കോട്ടപ്പടിയിൽ നടന്ന അവസാന മത്സരത്തിൽ സർവീസസ് ഒഡീഷക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. സർവീസസിന് വേണ്ടി മുന്നേറ്റ താരം വിവേക് കുമാർ, മിഡ് ഫീൽഡർ നികിൽ ശർമ എന്നിവരാണ് ഗോൾ നേടിയത്. ഇതോടെ ചാമ്പ്യൻഷിപ്പിൽ നിന്ന് സർവീസസ് സെമി കാണാതെ പുറത്തായി. ഇരു ടീമുകളും പരസ്പരം ആക്രമിച്ചാണ് കളി ആരംഭിച്ചത്. 39ാം മിനിട്ടിൽ ഒഡീഷക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പെനാൽറ്റി ബോക്സിന് സമീപത്ത് നിന്ന് പാഴായി. 40ാംമിനിട്ടിൽ ഒഡീഷയുടെ ജാമിർ ഒറമെടുത്ത ഷോട്ട് ഗോൾ പോസ്റ്റ് ബാറിന് മുകളിൽ തട്ടി വീഴുകയും ചെയ്തു. ആദ്യ പകുതിയുടെ അവസാന നിമിഷം ഒഡീഷയെടുത്ത കോർണർ കിക്കും ഗോളാക്കി മാറ്റാനായില്ല. സർവീസസ് നിരവധി മുന്നേറ്റങ്ങൾ നടത്തിയിരുന്നെങ്കിലും ഒഡീഷൻ പ്രതിരോധ നിര ഗോൾ പോസ്റ്റിലേക്ക് അടുക്കാൻ സമ്മതിച്ചിരുന്നില്ല. 50ാംമിനിട്ടിൽ ഒഡീഷൻ താരത്തെ ഫൗൾ ചെയ്തതിനെ തുടർന്ന് സർവീസസിന്റെ മിഡ് ഫീൽഡർ നികിൽ ശർമക്ക് റഫറി മഞ്ഞ കാർഡ് നൽകി. 57ാം മിനിട്ടിൽ ഒഡീഷയുടെ രാകേഷ് ശർമ നടത്തിയ മികച്ച മുന്നേറ്റം സർവീസസ് താരം ബോക്സിന് സമീപത്ത് തടയുകയും ചെയ്തു.
ഗോൾ വല നിറച്ച് പകരക്കാരുടെ മുന്നേറ്റം
71ാം മിനിട്ടിൽ സർവീസസ് പകരക്കാരനെ ഇറക്കി പരീക്ഷണം നടത്തി. മിഡ് ഫീൽഡർ മുഹമ്മദ് ഡാനിഷിന് പകരം പി. ക്രിസ്റ്റഫറിനെയാണ് കളത്തിലിറക്കിയത്. നിമിഷങ്ങൾക്കകം ക്രിസ്റ്റഫറിന്റെ ഉഗ്രൻ പാസിലൂടെ സർവീസസ് ലീഡെടുത്തു. ഇടത് വിംഗിൽ നിന്ന് ക്രിസ്റ്റഫർ നൽകിയ പാസ് മുന്നേറ്റ താരം വിവേക് കുമാർ ബോക്സിനകത്ത് നിന്ന് ഗോൾ പോസ്റ്റിലേക്ക് ഹെഡ് ചെയ്യുകയായിരുന്നു. 82ാം മിനിട്ടിലാണ് ഒഡീഷയുടെ ഗോൾ വല വീണ്ടും കുലുങ്ങിയത്. പെനാൽറ്റി ബോക്സിലേക്ക് ലഭിച്ച പന്ത് മിഡ് ഫീൽഡർ നിഖിൽ ശർമ ഗോളാക്കി മാറ്റുകയായിരുന്നു. 87ാം മിനിട്ടിൽ ഒഡീഷയുടെ ഡിഫൻഡർ അഭിഷേക് റാവത്തിന് റഫറി ചുവപ്പ് കാർഡ് നൽകി. പിന്നിൽ നിന്ന് അപകടകരമായ രീതിയിൽ ടാക്കിൾ ചെയ്തതിനാണ് ചുവപ്പ് നൽകി പുറത്താക്കിയത്. മത്സരത്തിന്റെ അവസാന മിനിട്ടിൽ ഒഡീഷ പെനാൽറ്റി ബോക്സിന് പിറകിൽ നിന്ന് ഫ്രീ കിക്കെടുത്തെങ്കിലും സർവീസസിന്റെ ഗോൾ കീപ്പർ തടുത്തുമാറ്റുകയായിരുന്നു. മിഡ് ഫീൽഡർ ആരപ്പനെടുത്ത ഫ്രീ കിക്കാണ് പാഴായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |