കൊൽക്കത്ത: ഐ ലീഗ് സീസണിലെ അവസാന മത്സരത്തിൽ മുഹമ്മദൻസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി ഗോകുലം കേരള കരീടം നിലനിറുത്തി. ഇതാദ്യമായാണ് ഒരു ടീം ഐ ലീഗ് കിരീടം നിലനിറുത്തുന്നത്.കിരീടം നേടാൻ സമനില മതിയായിരുന്നെങ്കിലും ഗംഭീര ജയത്തോടെ തന്നെ ഗോകുലം ചാമ്പ്യൻപട്ടം കൈപ്പിടിയിലാക്കുകയായിരുന്നു.ഗോകുലത്തിനായി മലയാളി താരങ്ങളായ മുഹമ്മദ് റിഷാദ് (49), എമിൽ ബെന്നി (61) എന്നിവരായിരുന്നു ഗോളുകൾ നേടിയത്.
അസറുദ്ദിൻ മല്ലിക്കാണ് മുഹമ്മദൻസിന്റെ സ്കോറർ.തോൽക്കാതിരിക്കാൻ ശ്രദ്ധയോടെയായിരുന്നു ഗോകുലം തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിനാൽ ക്യാപ്ടൻ ഷരീഫ് മുഹമ്മദ് ഇല്ലാതെയായിരുന്നു ഗോകുലം ഇറങ്ങിയത്. പ്രതിരോധ താരം അമിനോ ബൗബയായിരുന്നു ഗോകുലത്തെ നയിച്ചത്.
ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ പരിക്കേറ്റ മുന്നേറ്റ നിരതാരം ഫ്ലെച്ചർക്ക് പകരം ശ്രീകുട്ടൻ കളത്തിലെത്തി.
49ാം മിനുട്ടിൽ മുഹമ്മദ് റിഷാദിന്റെ ഗോളിൽ ഗോകുലം മുന്നിലെത്തി. അധികം വൈകാതെ ഗോകുലത്തെ ഞെട്ടിച്ച് മുഹമ്മദൻസ് സമനില പിടിച്ചു.
57ാം മിനുട്ടിൽ അസ്ഹറുദ്ദീൻ മാലിക്കിലൂടെ മുഹമ്മദൻസിന് സമനില ്. തുടർന്ന് ആക്രമണം കടുപ്പിച്ച ഗോകുലം 61-ാം മിനുട്ടിൽ എമിൽ ബെന്നിയിലൂടെ വീണ്ടും മുന്നിലെത്തി.
തുടർന്ന് സ്വന്തം കാണികൾക്ക് മുന്നിൽ കിരീടം സ്വന്തമാക്കണമെന്ന വാശിയിൽ മുഹമ്മദൻസ് ഗോകുലത്തിന്റെ ഗോൾ മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. എന്നാൽ അമിനോ ബൗബയും ഗോൾ കീപ്പർ രക്ഷിത് ദകറും ചേർന്ന് മുഹമ്മദൻസിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചുകൊണ്ടിരുന്നു.
ആദ്യമായാണ് ഒരു കേരള ടീം ദേശീയ കിരീടം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കുന്നത്. ഈ സീസണിൽ 18 മത്സരം കളിച്ച ഗോകുലം കേരള ഒറ്റ മത്സരത്തിൽ മാത്രമേ തോൽവി അറിഞ്ഞിട്ടുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |