ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ സൂപ്പർ ഫോറിൽ
സൂപ്പർ ഫോറിൽ നേരിടേണ്ടത് മൂന്ന് ടീമുകളെ
ദുബായ് : പ്രതീക്ഷിച്ചതുപോലെ ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഗ്രൂപ്പ് റൗണ്ടിലെ രണ്ട്മത്സരങ്ങളും വിജയിച്ച് ഇന്ത്യ ഒന്നാമന്മാരായി സൂപ്പർ ഫോർ റൗണ്ടിലെത്തി. സൂപ്പർ ഫോറിൽ ഇരു ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾ വീതമാണ് പ്രവേശിക്കുക. ഒരു ടീമിന് മറ്റ് മൂന്ന് ടീമുകൾക്കെതിരെയും മത്സരമുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിൽ എത്തും. ആദ്യഗൂപ്പിൽ നിന്ന് അഫ്ഗാനിസ്ഥാനും സൂപ്പർ ഫോറിലെത്തിയിട്ടുണ്ട്.
അഫ്ഗാനസ്ഥാനെക്കൂടാതെ പാകിസ്ഥാൻ,ബംഗ്ളാദേശ് എന്നീ ടീമുകളാണ് സൂപ്പർ ഫോറിലെത്താൻ സാദ്ധ്യത. സൂപ്പർ ഫോർ റൗണ്ടിലും ഒരു ഇന്ത്യ -പാക് പോരാട്ടം ഉണ്ടാകും .ഇതേകഥതന്നെ ഫൈനലിലും ആവർത്തിച്ചേക്കാം. സൂപ്പർ ഫോറിൽ പാകിസ്ഥാനെക്കാൾ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താനിടയുള്ളത് അഫ്ഗാനാണ്. ശ്രീലങ്കയെയും ബംഗ്ളാദേശിനെയും ചുരുട്ടിയ അവർ നിസാരരല്ല.
ആദ്യ മത്സരത്തിൽ പാകിസ്ഥാനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ ഹോംഗ്കോംഗിനെ 40 റൺസിനാണ് കീഴടക്കിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 192 റൺസ് അടിച്ചുകൂട്ടിയ ശേഷം ഹോംഗ്കോംഗിനെ 152/5ൽ ഒതുക്കുകയായിരുന്നു ഇന്ത്യ. ആദ്യ മത്സരത്തിൽ പാകിസ്ഥാനെ അഞ്ചുവിക്കറ്റിന് കീഴടക്കിയ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാംസ്ഥാനക്കാരായാണ് സൂപ്പർ ഫോറിലേക്ക് മുന്നേറിയത്.
അർദ്ധ സെഞ്ച്വറിയോടെ ഫോം വീണ്ടെടുത്ത വിരാട് കൊഹ്ലിയും (59*) സൂര്യകുമാർ യാദവും (68*) മൂന്നാം വിക്കറ്റിൽ പുറത്താകാതെ 48 പന്തുകളിൽ നിന്ന് കൂട്ടിച്ചേർത്ത 98 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ ഹൈലൈറ്റായത്. ക്യാപ്ടൻ രോഹിത് ശർമ്മ(21), കെ.എൽ രാഹുൽ (36) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
കഴിഞ്ഞ മത്സരത്തിലെ ഹീറോ ഹാർദിക്ക് പാണ്ഡ്യയെ ഒഴിവാക്കി റിഷഭ് പന്തിന് അവസരം നൽകിയാണ് ഇന്നലെ ഇന്ത്യ പ്ളേയിംഗ് ഇലവനെ പ്രഖ്യാപിച്ചത്. എന്നാൽ നാലുപേർക്ക് മാത്രമേ ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നുള്ളൂ.ഓപ്പണിംഗിനിറങ്ങിയ രോഹിതും രാഹുലും ചേർന്ന് 4.5ഓവറിൽ 38 റൺസാണ് കൂട്ടിച്ചേർത്തത്. 13 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം 21 റൺസടിച്ച രോഹിതിനെ അയ്സാസ് ഖാന്റെ കയ്യിലെത്തിച്ച് ആയുഷ് ശുക്ളയാണ് ഹോംഗ്കോംഗിന് ആദ്യ ബ്രേക്ക് നൽകിയത്. തുടർന്ന് ക്രീസിലെത്തിയ വിരാട് കഴിഞ്ഞ മത്സരത്തിലേതുപോലെ മികച്ച ആത്മവിശ്വാസത്തോടെ ബാറ്റുവീശി. 56 റൺസ് കൂട്ടിച്ചേർത്തശേഷമാണ് രാഹുൽ പിരിഞ്ഞത്. 39 പന്തുകളിൽ രണ്ട് സിക്സുകൾ പറത്തിയ രാഹുലിനെ 13-ാം ഓവറിൽ ഗസൻഫർ കീപ്പറുടെ ഗ്ളൗസിലെത്തിക്കുകയായിരുന്നു.
തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവും വിരാടും ചേർന്ന് അവസാന ഓവറുകളിൽ കത്തിക്കയറി. 44 പന്തുകൾ നേരിട്ട വിരാട് ഒരു ഫോറും മൂന്ന് സിക്സുകളുമാണ് പായിച്ചത്. നേരിട്ട 40-ാമത്തെ പന്തിലാണ് വിരാട് അർദ്ധസെഞ്ച്വറിയിലെത്തിയത്. പിന്നാലെ സൂര്യകുമാർ യാദവും അർദ്ധശതകം തികച്ചു.26 പന്തുകളിൽ നിന്ന് ആറുവീതം സിക്സും ഫോറും പായിച്ച സൂര്യകുമാറിന്റെ വെടിക്കെട്ടോടെയാണ് ഇന്ത്യൻ ഇന്നിംഗ്സിന് വിരാമമായത്. മറുപടിക്കിറങ്ങിയ ഹോംഗ്കോംഗിനുവേണ്ടി 41 റൺസെടുത്ത ബാബർ ഹയാത്തും 30 റൺസെടുത്ത കിൻചിത്ത് ഷായുമാണ് പൊരുതിയത്. സൂര്യകുമാർ യാദവാണ് മാൻ ഒഫ് ദ മാച്ചായത്.
ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ
മുൻ നിരബാറ്റിംഗ് നിരയ്ക്ക് മികച്ച ബാറ്റിംഗ് പ്രാക്ടീസിനുള്ള അവസരമാണ് ആദ്യ രണ്ട് മത്സരങ്ങൾ നൽകിയത്.
ആദ്യ മത്സരത്തിൽ 33 റൺസ് നേടിയിരുന്ന വിരാട് കൊഹ്‌ലി ഹോംഗ്കോംഗിനെതിരെ അർദ്ധസെഞ്ച്വറി നേടി ഫോം വീണ്ടെടുത്തത് പോസിറ്റീവ് എനർജി നൽകുന്നു.
ഹാർദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ എന്നിവരുടെ ആൾറൗണ്ട് മികവ് ടീമിന് മുതൽക്കൂട്ടാണ്.
വമ്പൻഷോട്ടുകൾ കളിക്കാനുള്ള സൂര്യകുമാർ യാദവിന്റെ പാടവം വീണ്ടും വെളിപ്പെട്ടിരിക്കുകയാണ്.
രോഹിത് ശർമ്മയും കെ.എൽ രാഹുലും കൂടി ഫോമിലേക്ക് എത്തിയാൽ ബാറ്റിംഗിൽ ഭയക്കാനൊന്നുമില്ല.
ദിനേഷ് കാർത്തിക്കും റിഷഭ് പന്തും ടീം സെലക്ഷനിൽ രോഹിതിന് സുഖമുള്ള തലവേദനയാണ് നൽകുന്നത്.
ഭുവനേശ്വർ കുമാർ,അർഷ്ദീപ് സിംഗ്,ആവേഷ് ഖാൻ തുങ്ങിയവർ അണിനിരക്കുന്ന ബൗളിംഗ് നിരയും മോശമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |