ഏഷ്യാകപ്പ് സൂപ്പർ ഫോർ റൗണ്ടിൽ ഇന്ന് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം
ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യ പാകിസഥാനെ തോൽപ്പിച്ചിരുന്നു
7.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്
ദുബായ് : കഴിഞ്ഞ ഞായറാഴ്ച ഏഷ്യാകപ്പ് ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചിരുന്ന ഇന്ത്യയ്ക്ക് ഈ ഞായറാഴ്ച വീണ്ടും എതിരാളികളായി ചിരവൈരികൾ. നാളെ സൂപ്പർ ഫോർ റൗണ്ടിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യ പാകിസഥാനെ നേരിടുന്നത്. ഇന്നത്തെ ഫലമെന്തായാലും അടുത്ത ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇതേ എതിരാളികൾ വീണ്ടും ഏറ്റുമുട്ടാനുള്ള സാദ്ധ്യതകൾ വിരളമല്ല.
ആരാധകർ കാത്തിരുന്ന ആദ്യമത്സരത്തിൽ അഞ്ചുവിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയിരുന്നത്. തുടർന്ന് 40 റൺസിന് ഹോംഗ്കോംഗിനെയും തോൽപ്പിച്ചിരുന്ന ഇന്ത്യ ഗ്രൂപ്പിലെ ഒന്നാമന്മാരായി സൂപ്പർ ഫോറിലേക്ക് എത്തി. ആദ്യ കളിയിലെ തോൽവിന്റെ കലി മുഴുവൻ രണ്ടാം മത്സരത്തിൽ ദുർബലരായ ഹോംഗ്കോംഗിനോട് തീർത്ത പാകിസ്ഥാൻ 155 റൺസിന്റെ വമ്പൻ ജയം നേടിയാണ് ഗ്രൂപ്പിലെ രണ്ടാമന്മാരായി സൂപ്പർ ഫോറിലെത്തിയത്.
രണ്ട് വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പാകിസ്ഥാനെ നേരിടാനിറങ്ങുന്നത്.ആദ്യ മത്സരത്തിൽ നങ്കൂരമിട്ടുകളിച്ച് വിജയത്തിലേക്ക് അടുപ്പിച്ച രവീന്ദ്ര ജഡേജ പരിക്കേറ്റ് മടങ്ങിയതാണ് തിരിച്ചടി. ജഡേജയ്ക്ക് പകരം അക്ഷർ പട്ടേൽ ദുബായ്‌യിലെത്തിയിട്ടുണ്ട്. ജഡേജയ്ക്ക് പകരം ആദ്യ മത്സരത്തിലെ ആൾറൗണ്ട് ഹീറോ ഹാർദിക് പട്ടേൽ മടങ്ങിയെത്തും.റിഷഭ് പന്തും ദിനേഷ് കാർത്തികും ഒരുമിച്ച് കളിക്കാനുള്ള സാദ്ധ്യതയുമുണ്ട്.
മുൻ നായകൻ വിരാട് കൊഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. സൂര്യകുമാർ യാദവിന്റെ കഴിഞ്ഞ കളിയിലെ പ്രകടനം ആവേശം പകരുന്നു. എങ്കിലും രോഹിത് ശർമ്മ - കെ.എൽ രാഹുൽ സഖ്യം ക്ളിക്കാകേണ്ടത് ഇന്ത്യയ്ക്ക് ആവശ്യമാണ്. പരിക്കിന്റെ ഇടവേളകഴിഞ്ഞെത്തിയ രാഹുൽ പന്തുകൾ പാഴാക്കുന്നത് നല്ല ലക്ഷണമല്ല. ബൗളിംഗിൽ ഭുവനേശ്വറിന്റെ ഫോമിലാണ് പ്രതീക്ഷ. ഹാർദിക് മടങ്ങിയെത്തുന്നത് ബൗളിംഗിലും ഗുണം ചെയ്യും. സ്പിൻ ഡിപ്പാർട്ട്മെന്റിൽ ജഡേജയ്ക്ക് പകരം അക്ഷർ പട്ടേലിനെ ഉൾപ്പെടുത്തണമെങ്കിൽ ആവേഷ് ഖാനെയോ അർഷ്ദീപ് സിംഗിനെയോ മാറ്റേണ്ടിവരും.
രണ്ടാം വട്ടം കാണുമ്പോൾ ഹോംഗ്കോംഗിനെതിരെ പാകിസ്ഥാൻ നേടിയ വിജയം ഇന്ത്യയെ ലേശം അലട്ടുന്നുണ്ട്. ഹോംഗ്കോംഗിനെ 38 റൺസിന് ആൾഒൗട്ടാക്കാൻ പാക് ബൗളിംഗ് നിരയ്ക്ക് കഴിഞ്ഞതാണ് പ്രശ്നം. ഇന്ത്യയ്ക്ക് എതിരായ മത്സരത്തിൽ ട്വന്റി-20അരങ്ങേറ്റം നടത്തിയ പേസർ നസീം ഷാ രണ്ട് മത്സരങ്ങളിലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയിരുന്നു. ഷദാബ് ഖാൻ,ഷാനവാസ് ദഹാനി,മുഹമ്മദ് നവാസ് എന്നിവരും ബൗളിംഗിലെ പാക് ശരങ്ങളാണ്. നായകൻ ബാബർ അസമും കീപ്പർ മുഹമ്മദ് റിസ്‌വാനും ചേർന്ന ഓപ്പണിംഗാണ് ബാറ്റിംഗിൽ അവരുടെ പ്രതീക്ഷ. ഫഖാർ സമാൻ,ഖുഷ്ദിൽ ഷാ,ഇഫ്തിഖർ അഹമ്മദ് എന്നിവരും ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളിയായേക്കും.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : രോഹിത് ശർമ്മ(ക്യാപ്ടൻ),കെ.എൽ രാഹുൽ(വൈസ് ക്യാപ്ടൻ),അർഷ്ദീപ് സിംഗ്,ആവേഷ് ഖാൻ,ദീപക് ഹൂഡ,വിരാട് കൊഹ്‌ലി,അക്ഷർ പട്ടേൽ,ഹാർദിക് പാണ്ഡ്യ,സൂര്യകുമാർ യാദവ്,അശ്വിൻ,ചഹൽ,ദിനേഷ് കാർത്തിക്,ഭുവനേശ്വർ കുമാർ,റിഷഭ് പന്ത്,രവി ബിഷ്ണോയ്.
പാകിസ്ഥാൻ : ബാബർ അസം(ക്യാപ്ടൻ),ഷദാബ് ഖാൻ,അസിഫ് അലി,ഫഖാർ സമാൻ,ഹസൻ അലി,ഹൈദർ അലി,ഹാരിസ് റൗഫ്,ഇഫ്തിഖർ അഹമ്മദ്,ഖുഷ്ദിൽ ഷാ,ഹസ്നൈൻ,നവാസ്,റിസ്‌വാൻ,നസീം ഷാ,ദഹാനി,ഉസ്മാൻ ഖാദിർ,വാസിം.
സൂപ്പർ ഫോർ ഫിക്സചർ
ഇന്ന്
ഇന്ത്യ Vs പാകിസ്ഥാൻ
സെപ്തംബർ 6 ചൊവ്വ
ഇന്ത്യ Vs ശ്രീലങ്ക
സെപ്തംബർ 7 ബുധൻ
അഫ്ഗാൻ Vs പാകിസ്ഥാൻ
സെപ്തംബർ 8 വ്യാഴം
ഇന്ത്യ Vs അഫ്ഗാൻ
സെപ്തംബർ 9 വെള്ളി
ശ്രീലങ്ക Vs പാകിസ്ഥാൻ
ഫൈനൽ സെപ്തംബർ 11ന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |