കൊച്ചി: ഭൂട്ടാന്റെ ദേശീയ പ്രീമിയർ ഫുട്ബാൾ ലീഗിലെ മലയാളിത്തിളക്കമാണ് കോതമംഗലം ഇരമല്ലൂർ സ്വദേശിയായ മുഹമ്മദ് സാഗർ അലി. ഭൂട്ടാൻ ഫസ്റ്റ് ഡിവിഷൻ ക്ലബായ എഫ്.സി ടാക്കിന് വേണ്ടിയാണ് 28 കാരനായ സാഗർ അലി കളിക്കുന്നത്. 2019ൽ ഭൂട്ടാൻ ഡ്രൂക് സ്റ്റാർ എഫ്.സിയിൽ കളിച്ച താരം ഒരു വർഷത്തെ കരാറിലാണ് വീണ്ടും എത്തിയത്. ഭൂട്ടാൻ പ്രീമിയർ ലീഗിൽ 10 ടീമുകളാണ് മത്സരിക്കുന്നത്. 1.82 മീറ്റർ ഉയരമുള്ള പ്രതിരോധ നിരയിലെ വിശ്വസ്തനായ അലി ഇത്തവണത്തെ സന്തോഷ് ട്രോഫിയിൽ ഗുജറാത്തിന്റെ ക്യാപ്ടനായിരുന്നു. അലിയുടെ കാൽക്കരുത്തിലാണ് ഗുജറാത്ത് 37 വർഷങ്ങൾക്കുശേഷം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെത്തിയത്. തടിവ്യാപാരിയായ കളത്തിപ്പറമ്പിൽ സാദിഖ് അലിയുടെയും സുഹറയുടെയും മകനാണ്. റീസൽ അലി, അമീന, അമാന എന്നിവർ സഹോദരങ്ങൾ.
കളി ജീവിതം
കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് മുഹമ്മദ് സാഗർ അലി എത്തിയത് കൊല്ലം സായിയിലാണ്. പ്ലസ് വൺ പൂർത്തിയാക്കി. 2015ൽ എയർ ഇന്ത്യ എഫ്.സിയിലൂടെയാണ് മുഹമ്മദ് പ്രൊഫഷണൽ ഫുട്‌ബാൾ ജീവിതം ആരംഭിക്കുന്നത്. 2016ൽ ഡൽഹി എഫ്.സിക്കായി കളിച്ചു. 2017-18ൽ ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ടീമായ മദ്ധ്യഭാരത് എഫ്.സിയിലായിരുന്നു. 2018ൽകൊൽക്കത്ത ഫുട്‌ബാൾ ലീഗ് ടീമായ യുണൈറ്റഡ് എസ്.സിക്കായും കളിച്ചു. ഫുട്ബാളിൽ ഗുജറാത്തിലെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞാണ് മൂന്ന് വർഷം മുമ്പ് അഹമ്മദാബാദിലേക്ക് കളംമാറ്റിയത്. അവിടെ അഹമ്മദാബാദ് റാക്കറ്റ് അക്കാഡമി (എ.ആർ.എ) എഫ്.സിയിൽ ചേർന്നു. 2019ൽ ഭൂട്ടാൻ ക്ലബായ ഡ്രൂക്സ്റ്റാർ എഫ്.സിക്കായി 16 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 2020ൽ തിരികെ എ.ആർ.എ എഫ്.സിയിലേക്ക്. എ.ആർ.എ എഫ്.സിയിൽ കളിക്കുമ്പോഴാണ് ഗുജറാത്ത് സന്തോഷ് ട്രോഫി ടീമിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |