ഹൊബാർട്ട്: ട്വന്റി-20 ലോകകപ്പ് പ്രാഥമിക ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ 5 വിക്കറ്റിന് തകർത്താണ് സിംബാബ്‌വെ സൂപ്പർ 12ലേക്ക് യോഗ്യത ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്‌ലൻഡ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 132റൺസാണ് എടുത്തത്. മറുപടിക്കിറങ്ങിയ സിംബാബ്‌വെ 9 പന്ത് ബാക്കിനിൽക്കെ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (133/5).
സൂപ്പർതാരം സിക്കന്തർ റാസയുടെ തകർപ്പൻ ഓൾറൗണ്ട് പ്രകടനവും ക്യാപ്ടൻ ക്രെയ്ഗ് ഇർവിന്റെ ഗംഭീര ബാറ്റിംഗും പേസർ ടെൻഡയ് ചതാരയുടെ മികച്ച ബൗളിംഗുമാണ് സിംബാബ്‌വെയുടെ വിജയത്തിലെ നിർണായക ഘടകങ്ങൾ.
ഓപ്പണർ ജോർജ് മുൻസിയാണ് (54) ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സ്കോട്ടലൻഡിന്റെ ടോപ് സ്കോററായത്. കലും മക്‌ലിയോഡും (25) ഭേദപ്പട്ട പ്രകടനം നടത്തി. 4 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 14 റൺസ് മാത്രം നൽകി ചതാര രണ്ട് വിക്കറ്റ് വീഴ്ത്തി. റിച്ചാർഡ് ഗരാവെയും 2 വിക്കറ്റ് സ്വന്തമാക്കി. റാസ മുസർബാനി എന്നിവർ ഓരോവിക്കറ്റ് വീതം നേടി.
ചേസിംഗിൽ സിംബാബ്‌വെയ്ക്ക് തുടക്കത്തിലേ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഇർവിന്റേയും (58) റാസയുടേയും (23 പന്തിൽ 40, 3 ഫോർ 2 സിക്സ്) കൃത്യമായ ഇടപെടൽ അവരുടെ വിജയം ഉറപ്പിക്കുകയായിരുന്നു. ജോഷ് ഡേവി സ്കോട്ട്‌ലൻഡിനായി രണ്ട് വിക്കറ്ര് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |