അയർലാൻഡിനെതിരെ കിവീസ് വിജയം 35 റൺസിന്
ഐറിഷ് പേസർ ജോഷ് ലിറ്റിലിന് ഹാട്രിക്
അഡ്‌ലെയ്ഡ് : ഗ്രൂപ്പിലെ അവസാനമത്സരത്തിൽ അയർലാൻഡിനെതിരെ 35 റൺസിന്റെ വിജയം നേടിയാണ് ന്യൂസിലാൻഡ് സെമിഫൈനൽ പ്രതീക്ഷകൾക്ക് ചൂടുപകർന്നത്. അഡ്‌ലെയ്ഡിൽ ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 185 റൺസടിച്ച കിവീസ് ഐറിഷ് പടയുടെ മറുപടി 150/9ൽ അവസാനിപ്പിക്കുകയായിരുന്നു.
അർദ്ധസെഞ്ച്വറി നേടിയ നായകൻ കേൻ വില്യംസണിന്റെയും (35 പന്തുകളിൽ 61റൺസ്, 5 ഫോർ,3 സിക്സ്) ഓപ്പണർ ഫിൻ അല്ലെൻ(18 പന്തുകളിൽ 32 റൺസ്),ഡാരിൽ മിച്ചൽ (21പന്തുകളിൽ 31 റൺസ്),ഡെവോൺ കോൺവേയ്(28),ഗ്ളെൻ ഫിലിപ്പ്സ്(17) എന്നിവരുടെ മികവിലാണ് കിവീസ് 185 റൺസടിച്ചത്. 19-ാം ഓവറിൽ ഐറിഷ് ഇടംകൈയൻ പേസർ ജോഷ് ലിറ്റിൽ ഹാട്രിക് നേടിയെങ്കിലും അത് കിവികളുടെ സ്കോറിംഗിനെ ബാധിച്ചില്ല.
ഓപ്പണിംഗിൽ അല്ലെനും കോൺവേയ്‌യും ചേർന്ന് 5.5ഓവറിൽ 52 റൺസ് നേടിയിരുന്നു.രണ്ടാം വിക്കറ്റിൽ വില്യംസണും കോൺവേയ്‌യും ചേർന്ന് 96ലെത്തിച്ചു. 14-ാം ഓവറിൽ ഗ്ളെൻ ഫിലിപ്പ്സ് പുറത്താകുമ്പോൾ 114/3 എന്ന നിലയിലായിരുന്നു കിവീസ്. 18.2-ാം ഓവറിൽ ടീം സ്കോർ 174ൽ നിൽക്കേ ജോഷ് ലിറ്റിൽ വില്യംസണിനെ ഡെലനിയുടെ കയ്യിലെത്തിച്ച് തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. തൊട്ടടുത്ത പന്തുകളിൽ ജെയിംസ് നീഷമിനെയും (0),മിച്ചൽ സാന്റ്നറിനെയും (0) എൽ.ബിയിൽ കുരുക്കിയാണ് ഹാട്രിക് തികച്ചത്.
മറുപടിക്കിറങ്ങിയ ഐറിഷ് നിരയിൽ പോൾ സ്റ്റെർലിംഗ്(31),ക്യാപ്ടൻ ആൻഡി ബാൽബേണി(30), ഡോക്കെറെൽ (23) എന്നിവർ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് വിക്കറ്റ് നേടിയ ലോക്കീ ഫെർഗൂസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ടിം സൗത്തീയും മിച്ചൽ സാന്റ്നറും ഇഷ് സോധിയും ചേർന്ന് 35 റൺസകലെ അവരെ തളയ്ക്കുകയായിരുന്നു. വില്യംസണാണ് മാൻ ഒഫ് ദ മാച്ച്.
ട്വന്റി-20 ലോകകപ്പിലെ ഹാട്രിക്കുകൾ
ട്വന്റി-20 ലോകകപ്പിൽ ഹാട്രിക് നേടുന്ന ആറാമത്തെ താരമാണ് അയർലാൻഡിന്റെ ജോഷ് ലിറ്റിൽ.ഈ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്കാണിത്.
1. ബ്രെറ്റ് ലീ - Vs ബംഗ്ളാദേശ് 2007
2.കുർട്ടിസ് കാംഫർ- - Vs ഹോളണ്ട് 2021
3.വാനിന്ദു ഹസരംഗ - Vs ദ.ആഫ്രിക്ക 2021
4. കാഗിസോ റബാദ -- Vs ഇംഗ്ളണ്ട് 2021
5. കാർത്തിക് മെയ്യപ്പൻ -- Vs ശ്രീലങ്ക 2022
6.ജോഷ് ലിറ്റിൽ - Vs ന്യൂസിലാൻഡ് 2022
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |