SignIn
Kerala Kaumudi Online
Thursday, 19 September 2024 1.33 AM IST

പാകിസ്ഥാനെ പറപ്പിക്കാൻ കിവിക്കൂട്ടം

Increase Font Size Decrease Font Size Print Page
cricket

ട്വന്റി-20 ലോകകപ്പിന്റെ ആദ്യ സെമിയിൽ ന്യൂസിലാൻഡ് ഇന്ന് പാകിസ്ഥാനെ നേരിടുന്നു

ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള സെമിഫൈനൽ നാളെ അഡ്‌ലെയ്ഡിൽ

സിഡ്നി : കഴിഞ്ഞ തവണ കൈവിട്ടുപോയ ലോക കിരീടം കൊത്തിയെടുക്കാനുള്ള മോഹവുമായി കിവികൾ. തപ്പിയും തടഞ്ഞും ഒരിക്കൽക്കൂടി സെമിയിലെത്തിയ പാകിസ്ഥാൻ. ഇന്ന് സിഡ്നിയിൽ ഐ.സി.സി ട്വന്റി-20 ലോകകപ്പിന്റെ ആദ്യ സെമിഫൈനലിന് കൊടി ഉയരുമ്പോൾ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് മറ്റൊരു ചോദ്യത്തിന്റെ ഉത്തരമാണ്; ഇക്കുറി ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമോ എന്ന ചോദ്യത്തിന്റെ ഉത്തരം.

സൂപ്പർ 12 റൗണ്ടിലെ ആദ്യ ഗ്രൂപ്പിൽ ഒന്നാമന്മാരായി ആദ്യം സെമി ഉറപ്പിച്ച ടീമാണ് ന്യൂസിലാൻഡ്. അതേസമയം ആദ്യ രണ്ട് മത്സരങ്ങൾ തോറ്റശേഷമുള്ള തിരിച്ചുവരവായിരുന്നു പാകിസ്ഥാന്റേത്. എന്നാൽ അവസാനമത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അടിതെറ്റിയതാണ് പാകിസ്ഥാന്റെ സെമി പ്രവേശനത്തിന് വഴിയൊരുക്കിയത്. ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ സിഡ്നിയിലാണ് കിവീസും പാകിസ്ഥാനും തമ്മിലുള്ള സെമിഫൈനൽ.

കരുത്തോടെ കിവികൾ

ഈ ലോകകപ്പിൽ ഏറ്റവും സാദ്ധ്യതയുള്ള ടീമുകളിലൊന്നായി എത്തിയ ന്യൂസിലാൻഡ് പ്രതീക്ഷകൾക്ക് വകനൽകുന്ന പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്.

ആദ്യ മത്സരത്തിൽ ആസ്ട്രേലിയയെ തോൽപ്പിച്ച് കഴിഞ്ഞ ഫൈനലിലെ തോൽവിക്ക് കേൻ വില്യംസണും കൂട്ടരും പകരംവീട്ടി.

അഫ്ഗാനുമായുള്ള രണ്ടാം മത്സരം മഴമൂലം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു.

മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് എതിരെ 65 റൺസിനായിരുന്നു കിവികളുടെ ജയം.

നാലാം മത്സരത്തിൽ ഇംഗ്ളണ്ടിനെതിരെയായിരുന്നു കിവീസിന്റെ ഏക തോൽവി.

എന്നാൽ അവസാന മത്സരത്തിൽ അയർലാൻഡിനെ 35 റൺസിന് തോൽപ്പിച്ച് അവർ തിരിച്ചുവന്നു.

ഗ്ളെൻ ഫിലിപ്പ്സ്,കേൻ വില്യംസൺ,ഡെവോൺ കോൺവേയ്,ഫിൻ അല്ലെൻ എന്നിവരാണ് ബാറ്റിംഗ് നിരയിൽ കിവീസിന്റെ കരുത്ത്. നാല് ഇന്നിംഗ്സുകളിൽ നിന്ന് ഒാരോ സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയും ഉൾപ്പടെ 195 റൺസ് നേടി മികച്ച ഫോമിലാണ് ഗ്ളെൻ ഫിലിപ്പ്സ്.ലോക്കീ ഫെർഗൂസൻ,മിച്ചൽ സാന്റ്നർ,ടിം സൗത്തീ,ഇഷ് സോധി എന്നിവരാണ് ബൗളിംഗിലെ തുറുപ്പുചീട്ടുകൾ.

പതർച്ചയോടെ പാകിസ്ഥാൻ

ആദ്യ മത്സരത്തിൽ ഇന്ത്യയോട് അവസാന പന്തിൽ തോറ്റത് പാകിസ്ഥാന് നിരാശ പകർന്നിരുന്നു.

അതിന് പിന്നാലെ സിംബാബ്‌വെയോടും അവസാന പന്തിൽ ഒരു റൺസിന് തോറ്റത് വലിയ തിരിച്ചടിയായി.

മൂന്നാം മത്സരത്തിൽ നെതർലാൻഡ്സിന് എതിരെയായിരുന്നു പാകിസ്ഥാന്റെ ആദ്യ ജയം.

നാലാം മത്സരത്തിൽ മഴ നിയമത്തിന്റെ പിൻബലത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ 33 റൺസിന് തോൽപ്പിക്കാനായത് ആശ്വാസമായി.

അവസാന മത്സരത്തിൽ ബംഗ്ളാദേശിനെയും തോൽപ്പിച്ചത് ഗ്രൂപ്പിൽ ഇന്ത്യയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താൻ വഴി തുറന്നു.

ഭാഗ്യത്തിന് സെമിയിലെത്തിയെങ്കിലും നായകൻ ബാബർ അസം ഉൾപ്പടെയുള്ളവരെ മോശം ഫോം പാകിസ്ഥാനെ അലട്ടുന്നുണ്ട്. അതിനുപരി കളത്തിന് പുറത്തെ വിമർശനങ്ങളും അവർക്ക് മുന്നിലുണ്ട്. മത്സരശേഷമുള്ള ടീം ഡ്രെസിംഗ് റൂമിലെ സംസാരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത് വാസിം അക്രം ഉൾപ്പടെയുള്ള മുൻ താരങ്ങളുടെ വിമർർശനത്തിന് വഴിയൊരുക്കുന്നുണ്ട്.

ആൾറൗണ്ടർ ഷദാബ് ഖാൻ,പേസർമാരായ ഷഹീൻ ഷാ അഫ്രീദി,നസീം ഷാ, ബാറ്റർ ഇഫ്തിഖർ അഹമ്മദ് എന്നിവരുടെ ഫോമിലാണ് പാകിസ്ഥാന്റെ ഫൈനൽ പ്രതീക്ഷകൾ.

28

അന്താരാഷ്ട്ര ട്വന്റി-20കളിലാണ് പാകിസ്ഥാനും ന്യൂസിലാൻഡും ഇതുവരെ ഏറ്റുമുട്ടിയത്.

17

മത്സരങ്ങളിൽ വിജയം പാകിസ്ഥാന്

11

വിജയങ്ങൾ മാത്രം ന്യൂസിലാൻഡിന്.

ലോകകപ്പിന് മുന്നോടിയായി നടന്ന ത്രിരാഷ്ട്ര ട്വന്റി-20 ടൂർണമന്റിലെ മൂന്ന് നേർക്ക്നേർ പോരാട്ടങ്ങളിൽ ഫൈനലിൽ ഉൾപ്പടെ രണ്ട് കളികളിൽ വിജയിച്ചത് പാകിസ്ഥാനാണ്.

1992

ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ സിഡ്നിയിൽ ഏറ്റുമുട്ടിയത് പാകിസ്ഥാനും ന്യൂസലാൻഡുമായിരുന്നു. അന്ന് വിജയം നേടിയത് പാകിസ്ഥാൻ. ഇപ്പോഴത്തേതിന് സമാനമായി പ്രാഥമിക റൗണ്ടിൽ മികച്ച പ്രകടനവുമായി ന്യൂസിലാൻഡ് സെമിയിലെത്തിയപ്പോൾ പാകിസ്ഥാൻ ദക്ഷിണാഫ്രിക്ക മഴക്കളിയിൽ തോറ്റതുകൊണ്ടുമാത്രം സെമിയിലെത്തിയതായിരുന്നു. അത്തവണ ലോകകപ്പ് നേടിയതും പാകിസ്ഥാനായിരുന്നു.

1999 ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലും 2007 ട്വന്റി-20 ലോകകപ്പ് സെമിഫൈനലിലും പാകിസ്ഥാൻ കിവീസിനെ തോൽപ്പിച്ചിരുന്നു.

മഴ ഭീഷണി

ഇന്ന് രാവിലെ സിഡ്നിയിൽ മഴ ഭീഷണിയുണ്ടെങ്കിലും രാത്രി മത്സരസമയത്ത് മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥാപ്രവചനം.

പാക് ടീമിൽ ലോകോത്തര പേസ് ബൗളർമാരുണ്ട്. മികച്ച ടീമാണ് അവരുടേതാണ്. ഗ്രൗണ്ടിൽ ഞങ്ങൾക്ക് ശക്തമായ വെല്ലുവിളിയായിരിക്കും അവർ.

കേൻ വില്യംസൺ

കിവീസ് ക്യാപ്ടൻ

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഞങ്ങൾ കാഴ്ചവച്ച ആത്മവീര്യം നോക്കൗട്ടിലും തുടരണം. കിരീടം നേടാനാവും എന്ന ആത്മവിശ്വാസം ഞങ്ങളുടെ ഉള്ളിലുണ്ട്. എല്ലാവരും ഒരേ മനസോടെ കളിക്കാനിറങ്ങും.

- ബാബർ അസം, പാക് ക്യാപ്ടൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.