കോലഞ്ചേരി: സംസ്ഥാന സർക്കാരിന്റെ ഫുട്‌ബാൾ പരിശീലന പരിപാടി 'ഗോൾ' ലോകചരിത്രത്തിൽ ഇടംപിടിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് സർക്കാർ തലത്തിൽ ഒന്നിച്ച് പരിശീലനം നൽകുന്ന പദ്ധതിയാണിതെന്ന് എറണാകുളം കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവേ മന്ത്രി പറഞ്ഞു.
20 ലക്ഷം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് രണ്ട് ദശലക്ഷം ഗോളടിപ്പിക്കുന്ന പദ്ധതിയിലൂടെ ഗിന്നസ് ബുക്കിൽ ഇടം നേടാനാണ് ശ്രമം. ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രണ്ടുകോടി ഗോൾ അടിപ്പിക്കുന്ന പരിപാടിയും കായികവകുപ്പ് വിഭാവനം ചെയ്തിട്ടുണ്ട്. കേരള കായികക്ഷമതാ മിഷനിലൂടെ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ശാരീരിക ക്ഷമതയുള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് മുഖ്യാതിഥിയായി. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അദ്ധ്യക്ഷ മേഴ്‌സി കുട്ടൻ, വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, കായിക യുവജനകാര്യവകുപ്പ് ഡയറക്ടർ എസ്. പ്രേംകൃഷ്ണൻ, അഡിഷണൽ ഡയറക്ടർ എ.എൻ. സീന, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ജോർജ് ഇടപ്പരത്തി, സിന്തൈറ്റ് ഇൻഡസ്ട്രീസ് എം.ഡി. വിജു ജേക്കബ്, മുൻ ദേശീയ ഫുട്‌ബാൾ താരവും ഗോൾ പദ്ധതി അംബാസഡറുമായ പി.പി. തോബിയാസ്, മുൻതാരങ്ങളായ സേവ്യർ പയസ്, റൂഫസ് ഡിസൂസ, തൃപ്പൂണിത്തുറ പൊലീസ് ക്യാമ്പിലെ അസി. കമാൻഡന്റും മുൻ ദേശീയ താരവുമായ കെ.എ. ആൻസൺ, ഹെൻട്രി ഷാജൻ, എം.കെ. മനോജ് തുടങ്ങിയവർ സംസാരിച്ചു.
ആയിരം കേന്ദ്രങ്ങളിലായി ഒരു ലക്ഷം വിദ്യാർത്ഥികൾ വീതം അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലനം. തെരഞ്ഞെടുക്കപ്പെടുന്ന 100 കായിക പ്രതിഭകൾക്ക് പഠന ചെലവ്, താമസം, വിദേശ പരിശീലകരുടെ നേതൃത്വത്തിൽ പരിശീലനം എന്നിവ നൽകി മികച്ച ഫുട്‌ബോൾ താരങ്ങളാക്കുകയാണ് ലക്ഷ്യം. ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, യു. ഷറഫലി, തോബിയാസ്, വി.പി. സാലി തുടങ്ങിയ ഫുട്‌ബാൾ താരങ്ങൾ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |