മലപ്പുറം: ഐ ലീഗിൽ സീസണിലെ ആദ്യ മത്സരത്തിൽ ശക്തരായ മുഹമ്മദൻസിനെ ഒരു ഗോളിന് കീഴടക്കി ട്രിപ്പിൾ കിരീടത്തിലേക്കുള്ള കുതിപ്പിന് ശക്തികൂട്ടി ഗോകുലം കേരള എഫ്.സി. 58ാം മിനിട്ടിൽ ഗോകുലത്തിന്റെ മുന്നേറ്റനിരയിലെ കാമറൂൺ താരം അഗസ്റ്റി ജൂനിയറാണ് ഗോകുലത്തിന്റെ വിജയഗോൾ നേടിയത്.
അഗസ്റ്റി വലങ്കാലു കൊണ്ട് തൊടുത്ത മിന്നൽ ഷോട്ട് മുഹമ്മദൻസ് ഗോളി സോത്തൻ മാവിയയുടെ കൈയിൽ നിന്ന് ചോർന്ന് ഗോൾ ലൈൻ കടക്കുകയായിരുന്നു. ആദ്യ ഗോൾ നേടിയതോടെ കളിയുടെ നിയന്ത്രണം ഗോകുലം ഏറ്റെടുത്തു.
ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. പ്രതിരോധത്തിൽ ഊന്നിയായിരുന്നു കളി. മൂന്ന് തവണ ഗോളെന്ന് ഉറപ്പിച്ച ഗോകുലത്തിന്റെ മുന്നേറ്റങ്ങൾ മുഹമ്മദൻസ് ഗോളി സോത്തൻ മാവിയ തടഞ്ഞു. ഈ സാഹസിക സേവുകളാണ് മുഹമ്മദൻസിനെ ആദ്യ പകുതിയിൽ തുണച്ചത്. രണ്ടാം പകുതിയിലെ ആദ്യമിനിറ്റിൽ കോർണർ കിക്കിലൂടെ ഗോകുലത്തിന് ലഭിച്ച സുവർണാവസരം കൃത്യമായ പൊസിഷനിംഗിലൂടെ തടയാനും ഗോളിക്കായി.
ആദ്യ ഗോൾ പിറന്നതോടെ ആത്മവിശ്വാസത്തിന്റെ കരുത്തിൽ നിറഞ്ഞുകളിച്ച ഗോകുലത്തിന് മുന്നിൽ ഒന്നു പകച്ച മുഹമ്മദൻസ് വൈകാതെ താളം കണ്ടെത്തി. ഗോളിന് തൊട്ടുപിന്നാലെ മൂന്ന് സബ്സ്റ്റിറ്റ്യൂട്ടുകൾ നടത്തിയ മുഹമ്മദൻസിന്റെ തന്ത്രങ്ങളെ ഗോകുലത്തിന്റെ ക്യാപ്ടനും പ്രതിരോധനിരയിലെ നെടുംതൂണുമായ അമിനോ ബൗബ പൊളിച്ചു.
മുഹമ്മദൻസിന്റെ മലയാളി താരം ഫസലിന്റെ സമനിലയിലേക്ക് എത്തിയേക്കാവുന്ന ഷോട്ട് ഗോകുലത്തിന്റെ ഗോളി ഷിബിൻ രാജ് കൃത്യമായി തടഞ്ഞു. ഒരുഗോൾ വഴങ്ങിയ ശേഷം ഗോൾ മണമുള്ള നിരവധി നീക്കങ്ങൾ മുഹമ്മദൻസിൽ നിന്നുണ്ടായി. ഏത് നിമിഷവും തിരിച്ചടിക്കാമെന്ന തരത്തിലായിരുന്നു മുഹമ്മദസിന്റെ നീക്കങ്ങൾ. ലീഡ് ഉയർത്താൻ തുടർച്ചയായി ഗോകുലത്തിന്റെ ശ്രമവും. പോരാട്ടം കനത്തതോടെ ഗോകുലത്തിന്റെ കാമറൂൺ കോച്ച് റിച്ചാർഡ് ടോവയുടെ മുഖത്തും ടെൻഷൻ പ്രകടമായിരുന്നു. ഹോംഗ്രൗണ്ടിലെ ആദ്യ മത്സരത്തിൽ തന്നെ വിജയിക്കാനായതിലെ ആവേശത്തിലാണ് ഗോകുലം താരങ്ങൾ കളംവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |