അർജന്റീന - ഫ്രാൻസ് ലോകകപ്പ് ഫൈനൽ നാളെ
ദോഹ: ഫുട്ബാൾ ലോകത്തെ പുതിയ ചക്രവർത്തിമാർ ആരെന്നറിയാനുള്ള കാത്തിരിപ്പിന് ഇനി ഒരുദിവസത്തെ ദൂരം മാത്രം. ലോകകിരീടം വിട്ടുകൊടുക്കില്ലെന്ന വാശിയിൽ എംബാപ്പെയുടെ ഫ്രഞ്ച് പടയും മുപ്പത്തിയാറ് വർഷത്തിന് ശേഷം ലോകകപ്പ് വീണ്ടെടുക്കാൻ സാക്ഷാൽ ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീനയും മുഖാമുഖം വരുന്ന ഫൈനൽ പോരാട്ടത്തിന്റെ കിക്കോഫ് നാളെ ഇന്ത്യൻ സമയം രാത്രി 8.30 നാണ്. ദോഹയിലെ ലുസൈൽ സ്റ്റേഡിയമാണ് ഖത്തർ ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിന് വേദിയാകുന്നത്. ഇരുടീമും തങ്ങളുടെ മൂന്നാം ലോകകിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്.
അർജന്റീന ഹോം ജേഴ്സിയിൽ
ഫൈനലിൽ നീലയും വെള്ളയും ഇടകലർന്ന ഹോം ജേഴ്സിയിലായിരിക്കും അർജന്റീന കളത്തിലിറങ്ങുക. 1978ലും 1986ലും അർജന്റീന ചാമ്പ്യൻമാരായ ലോകകപ്പുകളുടെ ഫൈനലുകളിൽ ഹോം ജേഴ്സിയണിഞ്ഞാണ് ആൽബിസെലസ്റ്റിയൻസ് ഇറങ്ങിയത്. 1930ലെ ആദ്യ ലോകകപ്പിന്റെ ഫൈനലിൽ ഹോം ജേഴ്സിയിലാണ് അർജന്റീന ഇറങ്ങിയതെങ്കിലും ഉറുഗ്വെയോട് തോറ്റിരുന്നു. എന്നാൽ അന്ന് എവേജേഴ്സിയെന്ന ആശയം ഫുട്ബാളിൽ ഉണ്ടായിരുന്നില്ല. അതേ സമയംഏവേ ജേഴ്സിയിൽ കളിക്കേണ്ടി വന്ന 1990ലേയും 2014ലേയും ഫൈനലുകളിൽ അർജന്റീനയ്ക്ക് തോൽവിയായിരുന്നു ഫലം.
ഡി മരിയ കളിക്കും
പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാനതിരുന്ന അർജന്റീനയുടെ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ ഫൈനലിലിറങ്ങാൻ കായിക ക്ഷമത വീണ്ടെടുത്തു കഴിഞ്ഞു. അദ്ദേഹം കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയിരുന്നു. ഈ ലോകകപ്പോടെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്ന് ഡി മരിയ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
മെസിയിൽ ആശങ്ക വേണ്ട
അർജന്റീനയുടെ എല്ലാമായ ലയണൽ മെസിക്ക് പരിക്കിനെത്തുടർന്ന് ലോകകപ്പ് ഫൈനൽ കളിക്കാനാകില്ലെന്ന വാർത്തകൾ തള്ളി അർജന്റീനാ ടീമിനോട് അടുത്ത വൃത്തങ്ങൾ. സെമിക്കിടെ മെസിക്ക് ഹാംസ്ട്രിംഗ് ഇഞ്ചുറി ഉണ്ടായെന്നും അദ്ദേഹം ഫൈനലിൽ കളിക്കുന്നകാര്യം സംശയത്തിലാണെന്നുമാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ മെസിയുടെ പരിക്ക് സാരമുള്ളതല്ലെന്നും സെമിയിൽ കളിച്ച താരങ്ങൾക്ക് കഴിഞ്ഞ ദിവസം വിശ്രമം നൽകിയതിനാലാണ് മെസി പരിശീലനത്തിന് എത്താതിരുന്നതെന്നും അർജന്റീനൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫ്രഞ്ച് ക്യാമ്പിൽ പനി
ഫൈനലിനോട് അടുക്കവേ ഫ്രഞ്ച് ടീമിനെ ആശങ്കയിലാക്കി താരങ്ങൾക്ക് പനി. കഴിഞ്ഞ ദിവസം കിംഗ്സ്ലി കോമാനും പനി പിടിച്ചു. അഡ്രിയാൻ റാബിയോട്ട്, ഉപമെക്കാനൊ എന്നിവർ അസുഖം മൂലം സെമിയിൽ കളിച്ചിരുന്നില്ല.
സൈമൺ റഫറി
ലോകംമുഴുവൻ ഉറ്റുനോക്കുന്ന നാളത്തെ കലാശപ്പോരാട്ട പോളണ്ടുകാരനായ റഫറി സൈമൺ മാർസിനിയക് നിയന്ത്രിക്കും. ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ നിയമിതനാകുന്ന അദ്യത്തെ പോളണ്ടുകാരൻ എന്ന നേട്ടം സൈമൺ സ്വന്തമാക്കി. പവൽ സോക്കോൾനിക്കി,തോമസ് ലിസ്‌കിവിച്ച് എന്നിവരാണ് അസിസ്റ്റന്റ് റഫറിമാർ. അമേരിക്കൻ സ്വദേശി ഇസ്മായിൽ എൽഫത്താണ് ഫോർത്ത് റഫറി. പോളണ്ടിന്റെ തന്നെ തോമസ് ക്വിറ്റ്കോവ്സ്‌കിക്കാണ് വാർ ചുമതല. റഫറിയിംഗിനെകിരെ ടീമുകളിൽ നിന്നുൾപ്പെടെ വലിയവിമർശനമുയർന്ന പശ്ചാത്തലത്തിൽ ഫൈനലിൽ വലിയ വെല്ലുവിളിയാണ് സൈമണെ കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസ് - ഡെൻമാർക്ക് മത്സരവും അർജന്റീന -ഓസ്ട്രേലിയ പ്രീക്വാർട്ടറും സൈമൺ നിയന്ത്രിച്ചിരുന്നു. ഇതുവരെ ഒരു ചുവപ്പ് കാർഡൊ പെനാൽറ്റിയെ ടൂർണമെന്റിൽ അനുവദിക്കാതിരുന്ന സൈമണ് അഞ്ച് മഞ്ഞക്കാർഡുകൾ പുറത്തിറക്കേണ്ടി വന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |