മിർപൂർ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്ര് ടെസ്‌റ്റിന്റെ രണ്ടാംദിനവും മേൽക്കൈ നിലനിറുത്തി ഇന്ത്യ. ബംഗ്ലാദേശിനെ ഒന്നാം ഇന്നിംഗ്സിൽ 227 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സിൽ 314 റൺസിന് ഓൾഔട്ടായി. 87 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയ്‌ക്കെതിരെ രണ്ടാം ദിനം സ്റ്രമ്പെടുക്കുമ്പോൾ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമില്ലാതെ 7 റൺസ് നേടിയിട്ടുണ്ട്. പത്ത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയെക്കാൾ 80 റൺസ് പിന്നിലാണ് ബംഗ്ലാദേശ്. ഓപ്പണർമാരായ ഷാന്റൊയും (5), സാക്കിറുമാണ് (2) ക്രീസിലുള്ളത്.
19/0 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡ് നേിയതിന് പിന്നിൽ പ്രധാന പങ്കുവഹിച്ചത് റിഷഭ് പന്തും (93), ശ്രേയസ് അയ്യരുമാണ് (87) .
ചേതേശ്വർ പുജാരയും വിരാട് കൊഹ്‌ലിയും 24 റൺസ് നേടി അൽപ നേരം പിടിച്ചു നിന്നു. ശുഭ്മാൻ ഗിൽ 20 റൺസെടുത്ത് പുറത്തായി. അതേസമയം ക്യാപ്ടൻ കെ.എൽ രാഹുൽ (10) നിരാശപ്പെടുത്തി. വാലറ്റത്ത് അക്ഷർ പട്ടേൽ (4), ആർ.അശ്വിൻ (12), ഉമേഷ് യാദവ് (14) എന്നിവർക്കും തിളങ്ങാനായില്ല. ഒരു ഘട്ടത്തിൽ 4/94 എന്ന നിലയിൽ പ്രതിസന്ധിയിൽ ആയിരുന്ന ഇന്ത്യയെ പന്തും ശ്രേയസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ 182 പന്തിൽ ഇരുവരും കൂട്ടിച്ചേർത്ത 159 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ടെസ്റ്റിൽ മികച്ച ഫോം തുടരുന്ന പന്ത് ഏകദിന ശൈലിയിൽ ബാറ്റ് വീശി 104 പന്തിൽ 7 ഫോറും 5 സിക്സും ഉൾപ്പെടെയാണ് 93 റൺസ് നേടിയത്. 105 പന്തിൽ 10 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് ശ്രേയസിന്റെ 87 റൺസിന്റെ ഇന്നിംഗ്സ്. ബംഗ്ലാദേശിനായി ക്യാപ്ടൻ ഷാക്കിബുൾ ഹസ്സനും തൈജുഛ ഇസ്ലാമും നാല് വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |