ഡെറാഡൂൺ: വാഹനാപകടത്തിൽപ്പെട്ട് ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സക്കായി ആകാശമാർഗം മുംബയ്‌യിലേക്ക് മാറ്റി.മുംബയ‌്‌യിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ആർത്രോസ്‌കോപ്പി ആൻഡ് ഷോൾഡർ സർവീസ് ഡയറക്ടറും സെന്റർ ഫോർ സ്‌പോർട്‌സ് മെഡിസിൻ മേധാവിയുമായ ഡോ. ദിൻഷോ പർദിവാലയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും താരത്തിന്റെ ചികിത്സ. കാൽമുട്ടിലെ ലിഗ്‌മെന്റിനേറ്റ പരിക്കിന് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നും ബി.സി.സി.ഐ അറിയിച്ചു.
ഡിസംബർ 30ന് പുലർച്ചെയാണ് പന്ത് ഓടിച്ച കാർ ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ഡൽഹി - ഡെറുഡൂൺ ദേശീയപാതയിലെ മംഗളൗരിയിൽ അപകടത്തിൽപ്പെട്ടത്. അതിവേഗത്തിലെത്തിയ കാർ ഡിവൈഡറിൽ ഇടിച്ചുകത്തി. തീപിടിച്ചുകൊണ്ടിരുന്ന കാറിനുള്ളിലായിരുന്ന പന്തിനെ അതുവഴിവന്ന ഹരിയാന റോഡ് വെയ്സ് ബസ് ഡ്രൈവർ സുശീൽ മാന്നും കണ്ടക്ടർ പരംജീത്തും ചേർന്നാണ് രക്ഷപ്പെടുത്തിയത്. പന്ത് ഓടിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് കാർ അപകടത്തിൽ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ താരത്തിന്റെ വലതുകാൽമുട്ടിലെ ലിഗ്‌മെന്റിന് പരിക്കേറ്റതിന് പുറമെ നെറ്റിയിൽ രണ്ട് മുറിവുകളുണ്ടായിരുന്നു. വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരല്‍ എന്നീ ഇടങ്ങളിലും പരിക്കേറ്റിട്ടുണ്ടെന്ന് മാക്‌സ് ആശുപത്രിഅധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഗുരുതര പരിക്കുകളില്ല. നെറ്റിയിലെ പരിക്കിന് പ്ലാസ്റ്റിക് സർജറി ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |