ഇന്ത്യൻ കുപ്പായത്തിലെ അരങ്ങേറ്റ മത്സരത്തിൽ നാലുവിക്കറ്റുമായി ശിവം മാവി
ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20യിൽ ഇന്ത്യ ജയിച്ചത് രണ്ട് റൺസിന്
രണ്ടാം ട്വന്റി-20 മത്സരം ഇന്ന് രാത്രി ഏഴുമുതൽ പൂനെയിൽ
മുംബയ് : ഇന്ത്യൻ കുപ്പായത്തിലെ അരങ്ങേറ്റമത്സരത്തിൽ ടോപ് വിക്കറ്റ് ടേക്കറാവുകയെന്ന അപൂർവഭാഗ്യമാണ് ഉത്തർപ്രദേശുകാരൻ പേസർ ശിവം മാവി കഴിഞ്ഞരാത്രി സ്വന്തമാക്കിയത്. വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-20പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു മാവിയുടെ അരങ്ങേറ്റം . നാലോവർ എറിഞ്ഞ മാവി 22 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഇന്ത്യ രണ്ട് റൺസിനാണ് കളി ജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തപ്പോൾ ലങ്കയുടെ മറുപടി 160ൽ അവസാനിക്കുകയായിരുന്നു. തന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽത്തന്നെ പാത്തും നിസംഗയെ(1) ക്ളീൻ ബൗൾഡാക്കിയാണ് മാവി വരവറിയിച്ചത്. തന്റെ അടുത്ത ഓവറിൽ ധനഞ്ജയ ഡിസിൽവയെ (8) സഞ്ജുവിന്റെ കയ്യിലെത്തിച്ച മാവി ലങ്കയെ 24/2 എന്ന നിലയിലാക്കി. ദാസുൻ ഷനക(45)യ്ക്കൊപ്പം ലങ്കയ്ക്ക് വിജയപ്രതീക്ഷ നൽകിയ വാനിന്ദു ഹസരംഗയെ(21)15-ാം ഓവറിൽ ഹാർദിക്കിന്റെ കയ്യിലെത്തിച്ചായിരുന്നു അടുത്ത പ്രഹരം.18-ാം ഓവറിൽ മഹീഷ് തീഷ്ണയെ പുറത്താക്കിയാണ് നാലാം വിക്കറ്റ് തികച്ചത്. 2018ൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലൂടെ ഐ.പി.എല്ലിൽ എത്തിയിരുന്ന താരമാണ് ഈ 24കാരൻ.
എന്നാൽ ഇന്ത്യൻ ബാറ്റിംഗിനെ തകർച്ചയിൽ നിന്ന് രക്ഷിച്ച് 162ലേക്കെത്തിച്ച ദീപക് ഹൂഡയാണ് മാൻ ഒഫ് ദ മാച്ചായത്. 23 പന്തുകളിൽ ഒരു ഫോറും നാലുസിക്സുമടിച്ച ഹൂഡ പു:ത്താകാതെ 41 റൺസാണ് സ്വന്തമാക്കിയത്. ആറാം വിക്കറ്റിൽ അക്ഷർ പട്ടേലിനൊപ്പം 68 റൺസിന്റെ അപരാജിത കൂട്ടുകെട്ടുമുണ്ടാക്കി.
മൂന്ന് മത്സരപരമ്പരയിലെ രണ്ടാം മത്സരം ഇന്ന് പൂനെയിൽ നടക്കും. ഇന്നും ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. എന്നാൽ മുൻനിര ബാറ്റർമാർ ഫോമിലേക്ക് ഉയർന്നാലേ അതിന് കഴിയൂ. മികച്ച വെല്ലുവിളി ഉയർത്താൻ തങ്ങൾക്ക് കഴിയുമെന്ന് ഏഷ്യൻ ചാമ്പ്യൻമാരായ ലങ്ക മുംബയ്‌യിൽ തെളിയിച്ചു കഴിഞ്ഞു. ആദ്യ മത്സരത്തിൽ കിട്ടിയ അവസരം പാഴാക്കിയ മലയാളി താരം സഞ്ജുവിന് ഇന്നത്തെ മത്സരം നിർണായകമാണ്.വാങ്കഡെയിൽ ആറുപന്തുകളിൽ അഞ്ചുറൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |