കോഴിക്കോട്: കരുത്തരായ മിസോറാമിനെയും തകർത്ത് കേരളം രാജകീയമായി സന്തോഷ്ട്രോഫി ഫൈനൽ റൗണ്ടിലെത്തി. . കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 5 -1നാണ് കേരളത്തിന്റെ തകർപ്പൻജയം. ഗ്രൂപ്പിലെ അഞ്ച് കളികളും വിജയിച്ചാണ് അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
30ാം മിനുട്ടിൽ നരേഷ് ഭാഗ്യനാഥനാണ് കേരളത്തെ ആദ്യം മുന്നിലെത്തിച്ചത്. വിഗ്നേഷിന്റെ ഗോളെന്നുറച്ച ഷോട്ട് മിസോറാം ഗോളി തടുത്തെങ്കിലും റീബൗണ്ട് വന്ന ബോൾ മികച്ച റിഫ്ലക്‌ഷനിലൂടെ നരേഷ് ഗോളാക്കുകയായിരുന്നു. 47ാം മിനിട്ടിൽ നിജോ ഫ്രീകിക്കിലൂടെ കേരളത്തിന്റെ ലീഡുയർത്തി. നിജോ ഗിൽബർട്ടിന്റെ ഒന്നാന്തരം വലങ്കാലൻ കിക്ക് മിസോറാം വല തുളച്ചു. അതുവരെ ബോൾ പരമാവധി കൈവശം വെയ്ക്കുന്നതിന് പ്രാധാന്യം നൽകിയ കേരളം ലീഡ് രണ്ടായി ഉയർന്നതോടെ ആക്രമണത്തിലേക്ക് ശൈലി മാറ്റി. തുടരെ മിസോറാം ഗോൾ മുഖം ആക്രമിച്ച കേരളം 65ാം മിനിട്ടിൽ മിസോറാം പ്രതിരോധം തകർത്ത് രണ്ടാം ഗോൾ നേടിയ നരേഷ് കേരളത്തിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. പകരക്കാരനായി വന്ന ഗിഫ്റ്റി ഗ്രേഷ്യസിലൂടെ 77ാം മിനിട്ടിൽ കേരളം ഗോൾ നേട്ടം നാലാക്കി. വിശാഖ് മോഹനന്റെ മികച്ച അസിസ്റ്റിൽ നിന്നാണ് നാലാം ഗോൾ പിറന്നത്. 80ാം മിനിട്ടിൽ മാൽസാംഫെല്ല ഫ്രീക്കിക്കിലൂടെ മിസോറാമിന്റെ ആശ്വാസ ഗോൾ നേടി. 85ാം മിനിട്ടിൽ വിഗ്നേഷ് , റഹീം, വിശാഖ് എന്നിവരുടെ മുന്നേറ്റമാണ് അഞ്ചാം ഗോളിലെത്തിയത്. റഹീമിന്റെ അസിസ്റ്റിൽ നിന്ന് വിശാഖാണ് ഗോൾ നേടിയത്
@ കേരളത്തിന്റെ വിജയവഴി
രാജസ്ഥാൻ 7-0
ബീഹാർ 4-1
ആന്ധ്രാപ്രദേശ് 5-0
ജമ്മുകാശ്മീർ 3-0
മിസോറം 5-1
"തന്ത്രങ്ങൾ കൃത്യമായി ഗ്രൗണ്ടിൽ പ്രവർത്തികമാക്കാൻ സാധിച്ചു. മിസോറാമിന്റെ കരുത്തുറ്റ മദ്ധ്യനിരയെ തടയുകായിരുന്നു ലക്ഷ്യം. ലീഡ് വന്നപ്പോൾ ആക്രമണത്തിന് മൂർച്ച കൂട്ടി. കാണികളുടെ വലിയ പിന്തുണ ലഭിച്ചു" .
പി.ബി.രമേഷ് (പരിശീലകൻ)
"മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചു. കിരീടം നില നിറുത്തുകയാണ് ലക്ഷ്യം. എല്ലാവരും നല്ല ഒത്തിണക്കത്തോടെയാണ് കളിക്കുന്നത് "
മിഥുൻ.വി ( ക്യാപ്ടൻ)
@ നിജോ ഗിൽബർട്ട് ടോപ്പ് സ്കോറർ
നിജോ ഗിൽബർട്ടാണ് ടോപ്പ് സ്കോറർ. ഗ്രൂപ്പ് ഘട്ടത്തിൽ ആറ് ഗോളുകളാണ് നിജോ നേടിയത്. നാല് അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു. അഞ്ച് കളികളിൽ നിന്നായി 24 ഗേളുകളടിച്ച കേരളം രണ്ട് ഗോളുകൾ വഴങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |