
ഗുവൈബ് (ബ്രസീൽ): ശക്തമായ കൊടുങ്കാറ്റിൽ 40 മീറ്റർ ഉയരമുള്ള സ്‌റ്റാച്ച്യു ഓഫ് ലിബർട്ടി പ്രതിമ തകർന്നുവീണു. ബ്രസീലിയൻ നഗരമായ ഗുവൈബിയിലുള്ള സ്‌റ്റാച്യു ഓഫ് ലിബർട്ടിയുടെ പകർപ്പാണ് തകർന്നുവീണത്. വീഴ്‌ചയുടെ ആഘാതത്തിൽ പ്രതിമയുടെ തല ചിന്നിച്ചിതറി. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായി. ഒരു ഭാഗത്തേക്ക് പ്രതിമ ചരിയുന്നതും പിന്നാലെ നിലംപൊത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
ഹവാൻ റീട്ടെയിൽ മെഗാസ്റ്റോറിന്റെ കാർ പാർക്കിംഗ് ഏരിയയിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർന്നുവീണത്. ഏകദേശം 114 അടി ഉയരമുള്ള ഈ പ്രതിമയുടെ പകർപ്പ് ബ്രസീലിലുടനീളമുള്ള ഹവാൻ സ്റ്റോറുകൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. പ്രതിമയുടെ മുകൾ ഭാഗം മാത്രമാണ് തകർന്നതെന്നും ബാക്കി ഭാഗത്തിന് കേടുപാടുകളില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. അപകടസമയത്ത് പ്രതിമയ്‌ക്ക് താഴെ വാഹനങ്ങളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ലെന്നും അവർ കൂട്ടിച്ചേർത്തു. 2020ൽ സ്‌റ്റോർതുറന്ന കാലത്താണ് പ്രതിമ സ്ഥാപിച്ചതെന്നും ആവശ്യമായ സാങ്കേതിക സർട്ടിഫിക്കറ്റുകളുണ്ടെന്നും ഹവാൻ കമ്പനി പറയുന്നു.
പ്രദേശത്ത് മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നതായി കാലാവസ്ഥാ കേന്ദ്രം പറയുന്നു. ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥാ മാറ്റത്തിനപ്പുറം മറ്റെന്തെങ്കിലും കാരണങ്ങൾ പ്രതിമയുടെ തകർച്ചയ്‌ക്ക് പിന്നിലുണ്ടോയെന്ന് പരിശോധിക്കുമെന്ന് കമ്പനി അറിയിച്ചു.
ഗുവൈബയിലുണ്ടായ കൊടുങ്കാറ്റ് മറ്റ് പല പ്രദേശങ്ങളെയും ബാധിച്ചു. പലയിടങ്ങളിലും ആലിപ്പഴ വീഴ്‌ച, മരങ്ങൾ കടപുഴകൽ, വൈദ്യുതി തടസം എന്നീ പ്രശ്‌നങ്ങളും നിലനിൽക്കുന്നുണ്ട്. കനത്ത മഴയെത്തുടർന്ന് ചില തെരുവുകളിൽ ഭാഗികമായി വെള്ളം കയറി. ചൊവ്വാഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |