കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് യൂണിവേഴ്സിറ്റി പഠനം നിഷേധിച്ചതിനെതിരെ പ്രതികരിച്ച പ്രൊഫസറിനെ താലിബാൻ അറസ്റ്റ് ചെയ്തു. കാബൂളിൽ സൗജന്യ പുസ്തക വിതരണം നടത്തുന്നതിനിടെ വ്യാഴാഴ്ചയാണ് പ്രൊഫസർ ഇസ്മയിൽ മാഷൽ ( 37 ) അറസ്റ്റിലായത്. സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നിരോധിച്ചതിന് പിന്നാലെ അദ്ദേഹം തന്റെ അക്കാഡമിക് രേഖകൾ ടി.വി ചർച്ചയ്ക്കിടെ തത്സമയം വലിച്ചുകീറി പ്രതിഷേധിച്ചിരുന്നു. റോഡിൽ ആൾക്കൂട്ടത്തിനിടയിലേക്ക് മാദ്ധ്യമപ്രവർത്തകരെ ക്ഷണിച്ചുവരുത്തി പ്രശ്നങ്ങൾ സൃഷ്ടിച്ച് ഭരണകൂടത്തെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് ഇദ്ദേഹത്തിന് മേൽ ചുമത്തിയ കുറ്റം. അതേ സമയം, അറസ്റ്റിനിടെ മാഷലിനെ താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുൻ മാദ്ധ്യമ പ്രവർത്തകനായ മാഷൽ കാബൂളിൽ 450 വിദ്യാർത്ഥിനികളടക്കം പഠിച്ചിരുന്ന ഒരു സ്വകാര്യ കോളേജ് നടത്തിയിരുന്നു. താലിബാൻ വിലക്കിയ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് അടക്കമുള്ള കോഴ്സുകളാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. ഡിസംബറിൽ സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നിരോധിച്ചതോടെ ഈ സ്ഥാപനം അടച്ചുപൂട്ടി. നടപടിക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ മാഷൽ നിരവധി ഭീഷണികളും നേരിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |