ഇസ്താംബുൾ: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണം 6300 കവിഞ്ഞു. 15,000ത്തിലേറെ പേർക്ക് പരിക്കേറ്റു. തുർക്കിയിൽ 4100 പേരും സിറിയയിൽ 2200 പേരും കൊല്ലപ്പെട്ടന്നാണ് ഏകദേശകണക്ക്. തെക്കൻ തുർക്കിയിൽ ഭൂകമ്പങ്ങൾ തകർത്ത പത്ത് പ്രവിശ്യകളിൽ മൂന്നു മാസത്തേക്ക് പ്രസിഡന്റ് തയിപ് എർദോഗാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തുർക്കിയുടെ തെക്കൻ ഭാഗങ്ങളിലും സിറിയയുടെ വടക്കൻ ഭാഗങ്ങളിലുമാണ് ഭൂകമ്പമുണ്ടായത്. ഇരുരാജ്യങ്ങളിലും രക്ഷാസംഘങ്ങൾ ദുരന്തമേഖലകളിൽ തകർന്ന ആയിരക്കണക്കിന് കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാ ദൗത്യം തുടരുന്നതിനിടെ ഇന്നലെ രണ്ടു തവണ വീണ്ടും ഭൂകമ്പമുണ്ടായി. 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനു പിന്നാലെ 7.5, 6.00 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. അമ്പതിലേറെ പ്രകമ്പനങ്ങളാണ് ഇതുവരെ ഉണ്ടായത്. തുടർചലനങ്ങൾക്ക് ഇനിയും സാദ്ധ്യതയുണ്ടെന്ന് തുർക്കി ദുരന്തനിവാരണ ഏജൻസി അറിയിച്ചു. കനത്ത മഴയും രക്ഷാദൗത്യത്തിന് തടസമാവുന്നുണ്ട്. ഇന്ത്യയുടെ രക്ഷാസംഘങ്ങളും ദുരിതാശ്വാസ സാമഗ്രികളും തുർക്കിയിലെത്തി. കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ പരിശീലനം ലഭിച്ച നായകളും ഉപകരണങ്ങളും മരുന്നുമായി ദേശീയ ദുരന്ത പ്രതികരണ സേനയിലെ 50 അംഗങ്ങളാണ് വ്യോമസേനാ വിമാനത്തിൽ അങ്കാറയിലെത്തിയ ആദ്യ ഇന്ത്യൻസംഘത്തിലുള്ളത്. അദാന പ്രദേശത്താണ് സംഘം രക്ഷാപ്രവർത്തനം തുടങ്ങിയത്. രണ്ടാമത്തെ സംഘവും പിന്നാലെയെത്തി.
70 ലധികം രാജ്യങ്ങൾ സഹായവുമായി വന്നിട്ടുണ്ട്. ഇന്ത്യ, ഫ്രാൻസ്, ഇസ്രയേൽ തുടങ്ങിയ പതിന്നാല് രാജ്യങ്ങളിൽ നിന്നായി 3300 രക്ഷാസംഘങ്ങളാണ് എത്തിയിട്ടുള്ളത്. കൊടിയ നാശമുണ്ടായ കഹറൻമരാസ്, ഹാതേ അദിയമൻ പ്രവിശ്യകളിലാണ് ദൗത്യസംഘങ്ങളെ നിയോഗിച്ചത്. 54000 ടെന്റുകളും ഒരു ലക്ഷത്തിലേറെ കിടക്കകളും ഒരുക്കി. 54000ത്തിലേറെ സന്നദ്ധഭടൻമാരും രംഗത്തുണ്ട്. 3,80,000 പേരെ സർക്കാർ ഡോർമിറ്ററികളിലും ഹോട്ടലുകളിലും അഭയകേന്ദ്രങ്ങളിലും പാർപ്പിച്ചതായി വൈസ് പ്രസിഡന്റ് ഫുവത് ഒക്തായ് അറിയിച്ചു. നിരവധി പേർ ഇപ്പോഴും തെരുവുകളിലാണ്.
യുനെസ്കോ പൈതൃക സ്‌മാരകങ്ങളുടെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. പുരാതന ഗ്രീക്ക്-റോമൻ കാലഘട്ടത്തിലെ ലോക പൈതൃക കേന്ദ്രങ്ങളായ ദിയാർബക്കിർ കോട്ടയും ഹെവ്സെൽ ഗാർഡനും തകർന്നു.
അതേസമയം, വർഷങ്ങളായി ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയിൽ ഭൂകമ്പത്തോടെ സ്ഥിതി കൂടുതൽ വഷളാവുമെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഒാഫീസർ പറഞ്ഞു. യുദ്ധത്തിൽ തകർന്ന അലെപ്പോ നഗരത്തിൽ കനത്ത നാശമുണ്ടായി. ഹാമ, ലറ്റാകിയ എന്നിവിടങ്ങളിലും കെടുതികൾ ഏറെയുണ്ട്. വിമതരുടെ നിയന്ത്രണത്തിലാണ് ചില പ്രദേശങ്ങൾ. സിറിയയിലെ ഇദ്‌ലിബ് മേഖലയിൽ കെട്ടിടാവശിഷ്ടങ്ങളിൽ നിരവധി പേർ കുടുങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |