ന്യൂയോർക്ക് : പതിന്നാലാം നൂറ്റാണ്ടിലെ പുരുഷകേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥയെ ധിക്കരിച്ച് ഒരു നഗരത്തിന്റെ ഭരണാധികാരം ഏറ്റെടുത്ത പമ്പ കമ്പനയെന്ന അനാഥ യുവതിയുടെ കഥ പറയുന്ന സൽമാൻ റുഷ്ദിയുടെ നോവൽ 'വിക്ടറി സിറ്റി" പുസ്തകശാലകളിൽ എത്തി. സ്ത്രീക്ക് പുരുഷനൊപ്പം തുല്യത നൽകുകയെന്ന സന്ദേശമാണ് നോവൽ നൽകുന്നത്. 'വാക്കുകൾ തന്നെയാണ് ജേതാവ്" എന്ന പ്രസ്താവനയോടെയാണ് നോവൽ അവസാനിക്കുന്നത്. ബ്രിട്ടണിൽ വ്യാഴാഴ്ച പുറത്തിറക്കും. ആറു മാസം മുമ്പ് പൊതുപരിപാടിക്കിടെ മതഭ്രാന്തന്റെ കുത്തേറ്റ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ച പോവുകയും കൈ ചലിപ്പിക്കാൻ കഴിയാതാവുകയും ചെയ്തിരുന്നു.
ആക്രമണത്തിന് ശേഷം 'എന്നെ കാണുന്നത് ഇങ്ങനെയാണ്" എന്ന അടിക്കുറിപ്പോടെയാണ് തിങ്കളാഴ്ച ട്വിറ്ററിൽ ആദ്യമായി അദ്ദേഹം ചിത്രം പങ്കുവച്ചത്. ആക്രമണം തന്നെ മാനസികമായി തളർത്തിയെന്നായിരുന്നു പ്രതികരണം.
'വിക്ടറി സിറ്റി" റുഷ്ദിയുടെ 15-ാമത്തെ നോവലാണ്. സംസ്കൃതത്തിൽ എഴുതിയ ഇതിഹാസകൃതിയുടെ പരിഭാഷയാണ്. ആക്രമണത്തിന് മുമ്പേ എഴുതിത്തുടങ്ങിയിരുന്നു.
ന്യൂയോർക്കിലെ ഷടാക്വ ഇൻസ്റ്റിറ്റ്യൂട്ടിൽ പൊതുപരിപാടിയിൽ സംസാരിക്കവെ ആഗസ്റ്റിലായിരുന്നു ആക്രമണം. ലബനൻ വംശജനായ ഹാദി മറ്റാർ എന്നയാൾ വേദിയിലേക്ക് ചാടിക്കയറി കത്തികൊണ്ട് കുത്തുകയായിരുന്നു. മുഖത്തും കഴുത്തിലും കുത്തേറ്റ സൽമാൻ റുഷ്ദി നിലത്ത് വീണു.
75കാരനായ റുഷ്ദിക്ക് വധ ഭീഷണിയുണ്ടായിരുന്നു. ‘സാത്താനിക് വേഴ്സസ്’ എന്ന റുഷ്ദിയുടെ പുസ്തകത്തിന്റെ പേരിൽ 1988 മുതൽ അദ്ദേഹത്തിന് ഭീഷണിയുണ്ട്. മതനിന്ദ ആരോപിച്ചായിരുന്നു ഭീഷണികൾ. 1989ൽ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി മൂന്നു ദശലക്ഷം ഡോളർ റുഷ്ദിയെ വധിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. '' ആക്രമണത്തിനു ശേഷമുള്ള നീണ്ട ചികിത്സയ്ക്ക് ശേഷം ഞാൻ എഴുതാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എഴുതാനായി കസേരയിൽ ചെന്നിരുന്ന എനിക്ക് നിസ്സഹായത ബോദ്ധ്യമായി. എന്റെ വിരലുകൾ എന്റെ മനസ്സിനൊപ്പം ചലിക്കുന്നില്ലെന്ന് ബോദ്ധ്യമായി. എങ്കിലും ഞാൻ ടൈപ്പ് ചെയ്യാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇടവിട്ട് അക്ഷരങ്ങൾ തെളിഞ്ഞും തെളിയാതെയും വരികൾ നീണ്ടു. പിറ്റേന്ന് അർത്ഥരഹിതമായ ആ വാചകങ്ങൾ ഞാൻ മായ്ച്ചു കളഞ്ഞു. ശ്രമം ഉപേക്ഷിക്കാതെ തുടർന്നു... യഥാർത്ഥത്തിൽ ആ അവസ്ഥയിൽ നിന്ന് ഞാൻ പൂർണ്ണമായി ഇപ്പോഴും മോചിതനായിട്ടില്ല..."" പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ന്യൂയോർക്കിലെ ഒരു മാസിക പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ റഷ്ദി തന്റെ അവസ്ഥ വിവരിച്ചതിങ്ങനെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |