ടെഹ്‌റാൻ : ഇറാനിൽ മനുഷ്യരുടെ സംരക്ഷണത്തിൽ ജനിച്ചതിൽ അവശേഷിച്ച ഏക ഏഷ്യാറ്റിക് ചീറ്റക്കുഞ്ഞായ പീറൂസ് വിടവാങ്ങി. വംശനാശ ഭീഷണി നേരിടുന്ന മൂന്ന് ഏഷ്യാറ്റിക് ചീറ്റക്കുഞ്ഞുങ്ങളായിരുന്നു ഇറാനിലുണ്ടായിരുന്നത്. 2022 ഏപ്രിൽ 30നായിരുന്നു മൂവരുടെയും ജനനം. അന്നേ മാസം തന്നെ രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ ചത്തുപോയി.
ശേഷിച്ച പീറൂസ് അധികൃതരുടെ പ്രത്യേക സംരക്ഷണത്തിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച ടെഹ്‌റാനിലെ സെൻട്രൽ വെറ്ററിനറി ആശുപത്രിയിൽ വൃക്ക തകരാറിനെ തുടർന്നാണ് പീറൂസിന് ജീവൻ നഷ്ടമായത്. തിങ്കളാഴ്ച രാത്രി ഡയാലിസിസ് നടത്തി പീറൂസിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും വിഫലമായി. പേർഷ്യൻ ഭാഷയിൽ ' വിജയി " എന്നാണ് പീറൂസ് എന്ന പേരിനർത്ഥം. പീറൂസിന്റെ അച്ഛന്റെ പേര് ഫീറൂസ് എന്നും അമ്മയുടെ പേര് ഇറാൻ എന്നുമാണ്.
കാടുകളിൽ വളരെ കുറവ് ചീറ്റകൾ മാത്രമാണ് ഇന്ന് ലോകത്ത് അവശേഷിക്കുന്നത്. ഏഷ്യാറ്റിക് ചീറ്റകളുടെ എണ്ണം ആശങ്കാജനകമാം വിധം കുത്തനെ കുറയുകയാണെന്നാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ പറയുന്നത്. 2017ൽ സംഘടന നടത്തിയ സർവേയിൽ ഇറാനിൽ മാത്രമാണ് ഇവ ശേഷിക്കുന്നതെന്നും ഇതിൽ പ്രായപൂർത്തിയായവ വെറും 50ൽ താഴെ മാത്രമാണെന്നും കണ്ടെത്തിയിരുന്നു.
ഭൂമിയിലെ ഏറ്റവും വേഗതയേറിയ ജീവിയായ ചീറ്റയ്ക്ക് മണിക്കൂറിൽ 80 മുതൽ 128 കിലോമീറ്റർ വരെ ഓടാനാകും. വേട്ടയാടലിൽ അഗ്രഗണ്യരായ ഇവർ ഇന്ന് ആഫ്രിക്കയിലും മദ്ധ്യ ഇറാനിലും മാത്രമാണുള്ളത്. ഒരിക്കൽ ഇന്ത്യ മുതൽ സെനഗലിന്റെ അറ്റ്‌ലാൻഡിക് തീരം വരെ ഇവ വ്യാപകമായിരുന്നു.
1948ൽ ഇന്ത്യയിലെ ഏഷ്യാറ്റിക് ചീറ്റകൾക്ക് വംശനാശം സംഭവിച്ചു. അമിത വേട്ടയാടലും ആവാസ വ്യവസ്ഥയിലെ നാശവുമാണ് വംശനാശത്തിലേക്ക് നയിച്ചത്. അടുത്തിടെ ഇന്ത്യയിലേക്ക് എത്തിച്ച ചീറ്റകൾ ആഫ്രിക്കൻ സബ് സ്പീഷീസിൽപ്പെട്ടവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |