ഹാനോയ്: അഴിമതി ആരോപണത്തെ തുടർന്ന് ജനുവരിയിൽ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഞുയെൻ സുവാൻ ഫുക്കിന് പകരം വിയറ്റ്നാമിൽ വോ വാൻ തുവോംഗ് ചുമതലയേറ്റു. പാർട്ടി പ്രവർത്തനത്തിൽ മുഴുകിയിരുന്ന 52-കാരനായ തുവോംഗ് മാർക്സിസ്റ്റ്- ലെനിനിസ്റ്റ് ആശയങ്ങളിൽ ഉറച്ചു നിൽക്കുന്നയാളാണ്. യാഥാസ്ഥിതിക ചിന്താഗതിക്കാരനായ തുവോംഗ് പ്രസിഡന്റ് പദവിയിൽ എത്തുന്നത് സാമ്പത്തിക രംഗത്ത് നവീനമായ പദ്ധതികളുമായി യു.എസ്, ചൈന എന്നീ രാജ്യങ്ങളുമായി നടത്തുന്ന സങ്കീർണ്ണമായ നീക്കങ്ങൾക്ക് വിഘാതമാവുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. അതേസമയം, 1975 ലെ വിയറ്റ്നാം യുദ്ധത്തിന് ശേഷം പാർട്ടി സെക്രട്ടറിയായ ഞുയെൻ ഫൂ ട്രോംഗിന്റെ പിന്തുണയോടെയാണ് തുവോംഗ് അധികാരത്തിലെത്തിയിരിക്കുന്നത് എന്നതിനാൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അഭിപ്രായമുണ്ട്. പ്രസിഡന്റിന് അധികാരമുണ്ടെന്നിരിക്കെ തന്നെ പാർട്ടിയുടെ ഉന്നതങ്ങളിലെ 'നാലുതൂണു" കളിലൊന്നായ പാർട്ടി സെക്രട്ടറി ജനറൽ സ്ഥാനത്തിരുന്നു കൊണ്ട് നിയന്ത്രിക്കാൻ കഴിയുമെന്നതിനാലാണിത്. പ്രധാനമന്ത്രിയും നാഷണൽ അസംബ്ളി ചെയർമാനുമാണ് മറ്റ് രണ്ട് അധികാര കേന്ദ്രങ്ങൾ. അഴിമതിക്കെതിരെ നിരവധി നടപടികൾക്ക് തുടക്കമിട്ടയാളാണ് പാർട്ടി സെക്രട്ടറി ഫൂ ട്രോംഗ്. കൊവിഡ് കാലഘട്ടത്തിൽ നടന്ന അഴിമതിയെ തുടർന്നാണ് പ്രസിഡന്റായിരുന്ന ഞുയെൻ സുവാൻ ഫുക്കിന് സ്ഥാനമൊഴിയേണ്ടി വന്നത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |