ദോഹ:ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ച എമീർ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽതാനിയെ നിയമിച്ചു. 2017മുതൽ വിദേശകാര്യമന്ത്രിയായ അദ്ദേഹം ആ പദവി തുടർന്നും വഹിക്കും. വിദേശത്ത് ഖത്തറിന്റെ രാഷ്‌ട്രീയ സ്വാധീനം ശക്തമാക്കിയ പരിചയസമ്പന്നനായ നയതന്ത്രജ്ഞനുമാണ്.
2020 മുതൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയമായിരുന്ന ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ് അൽതാനിയെ മാറ്റിയാണ് പുതിയ നിയമനം. ഖാലിദ് ബിൻ ഖലീഫ അൽതാനി രണ്ട് പദവികളും ഒഴിയും.
ഖത്തറിന്റെ പരമോന്നത ഭരണാധികാരിയായ എമീർ ഷെയിക്ക് തമീം ബിൻ ഹമദ്അൽ താനി അപ്രതീക്ഷിതമായാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. മാറ്രത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
എമീറിന്റെ ഏറ്റവും വിശ്വസ്തനായ ഉപദേഷ്ടാവായിരുന്നു മുഹമ്മദ് അൽതാനി. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തെ തുടർന്ന് ഖത്തറന്റെ ദ്രവീകൃത പ്രകൃതി വാതക വിതരണം
സുഗമമാക്കാൻ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ചർച്ചകളിൽ
വിദേശകാര്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു. അതുപോലെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾക്ക് ഖത്തർ പിന്തുണ നൽകുന്നു എന്നാരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ വ്യാപാര, യാത്രാ ബന്ധങ്ങൾ വിഛേദിച്ചതിന്റെ നയതന്ത്രപ്രതിസന്ധി പരിഹരിച്ചതും അദ്ദേഹമായിരുന്നു. ഖത്തറിന്റെ 45,000കോടി ഡോളറിന്റെ പരമാധികാര ധന നിധിയായ ഖത്തർ ഇൻവെസ്റ്ര്‌മെന്റ് അതോറിട്ടി ചെയർമാനും അദ്ദേഹമായിരുന്നു. ആ പദവിയിൽ സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്‌ക്ക് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ താനിയെ നിയമിച്ചു.
പുനഃസംഘടനയിൽ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയെയും ഊർജ്ജ മന്ത്രി സാദ് അൽ കാബിയെയും വീണ്ടും നിയമിച്ചു. ഊർജ്ജം, ധനം, വാണിജ്യം തുടങ്ങിയ വകുപ്പുകളിൽ മാറ്റമൊന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |