ബീജിംഗ്: മാവോ സെ തുംഗിന് ശേഷം രാജ്യം കണ്ട ഏറ്റവും ശക്തനായ നേതാവെന്ന ചരിത്ര അദ്ധ്യായത്തിന് തുടക്കമിട്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. പ്രസിഡന്റായുള്ള ഷീയുടെ മൂന്നാം ടേം പാർലമെന്റിന്റെ അംഗീകാരത്തോടെ ഇന്നലെ ആരംഭിച്ചു. എതിരില്ലാതെയാണ് അംഗീകാരം ലഭിച്ചത്. അടുത്ത അഞ്ച് വർഷവും 69കാരനായ ഷീ പദവിയിൽ തുടരും. എതിരാളികളില്ലാത്തിടത്തോളം കാലം ഷീ തന്നെ പരമോന്നത നേതാവായി തുടരുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒക്ടോബറിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും സെൻട്രൽ മിലിട്ടറി കമ്മിഷൻ ചെയർമാനായും മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതോടെ ഇതോടെ ഷീ തന്നെ പ്രസിഡന്റായി തുടരുമെന്ന് വ്യക്തമായിരുന്നു. പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിലെ 2,952 അംഗങ്ങൾ ഇന്നലെ ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഒഫ് ദ പീപ്പിളിൽ നടന്ന വോട്ടെടുപ്പിൽ ഷീയ്ക്കായി വോട്ട് ചെയ്തു. ഷീയ്ക്കെതിരെ മറ്റ് സ്ഥാനാർത്ഥികളൊന്നും ഉണ്ടായിരുന്നില്ല. ഷീയെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അഭിനന്ദിച്ചു. ഷീയുടെ വിശ്വസ്തനായ ലീ ക്വിയാംഗ് ആണ് പുതിയ പ്രധാനമന്ത്രി. ഷീ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർ വരുന്ന രണ്ട് ദിവസങ്ങളിലായി ക്യാബിനറ്റിന്റെ ഉന്നത പദവികളിലടക്കം ചുമതലയേൽക്കും. മാവോ സെ തുംഗിന് ശേഷമുള്ള ചൈനീസ് പ്രസിഡന്റുമാർഅഞ്ച് വർഷം വീതമുള്ള രണ്ട് ടേമുകളായിട്ടാണ് പ്രസിഡന്റ് പദത്തിലിരുന്നത്. ഈ വ്യവസ്ഥ 2018ൽ പൊളിച്ചടുക്കിയാണ് ഷീ മൂന്നാം ടേമിലേക്ക് ചുവടുവയ്ക്കുന്നത്. 2012ൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ ഷീ 2013 മാർച്ചിനാണ് പ്രസിഡന്റ് പദവി ഏറ്റെടുത്തത്. മുൻ പൊളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായ ഹാൻ ഷെംഗിനെ ( 68 ) രാജ്യത്തിന്റെ പുതിയ വൈസ് പ്രസിഡന്റായി പാർലമെന്റ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |