ന്യൂയോർക്ക്: ഇന്ത്യയുടെ ശക്തമായ സ്വാധീനത്തിന്റെയും നയതന്ത്രത്തിന്റെയും പശ്ചാത്തലത്തിൽ കാശ്മീർ വിഷയം ഐക്യരാഷ്ട്ര സംഘടനയുടെ ( യു.എൻ ) ശ്രദ്ധയിൽപ്പെടുത്തുന്നത് ദുഷ്കരമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിനിടെ പലസ്തീനിലെയും കാശ്മീരിലെയും സാഹചര്യങ്ങൾ താരതമ്യപ്പെടുത്തുന്ന ചോദ്യത്തോട് മറുപടി പറയുകയായിരുന്നു ബിലാവൽ. പ്രസംഗത്തിനിടെ ഇന്ത്യയെ ' നമ്മുടെ സുഹൃത്ത് " എന്ന് ബിലാവൽ പറഞ്ഞെങ്കിലും പെട്ടെന്ന് അയൽരാജ്യമെന്നാക്കി തിരുത്തിയതും ശ്രദ്ധേയമായി.
ഐക്യരാഷ്ട്ര സംഘടനയിൽ കാശ്മീരിനെ കേന്ദ്ര അജണ്ടയാക്കാനുള്ള നമ്മുടെ ശ്രമം ദുഷ്കരമായ ദൗത്യമാണ്. എപ്പോഴൊക്കെ കാശ്മീർ വിഷയം ഉന്നയിക്കുന്നുവോ അപ്പോഴൊക്കെ നമ്മുടെ സുഹൃത്ത്.....നമ്മുടെ അയൽരാജ്യം ശക്തമായി എതിർക്കുന്നു. ഇത് ഐക്യരാഷ്ട്ര സംഘടനയുടെ പരിധിയിൽ വരുന്നതല്ലെന്നും അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു തർക്ക പ്രദേശമല്ലെന്നും അവകാശപ്പെടുന്നു. കാശ്മീരിനെയും പലസ്തീനെയും തമ്മിൽ സാമ്യപ്പെടുത്തുന്നത് വളരെ ന്യായമാണെന്ന് താൻ കരുതുന്നു.
കാശ്മീരിലെയും പലസ്തീനിലെയും ജനങ്ങളുടെ അവസ്ഥ തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ട്. രണ്ട് വിഷയങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പറയുന്നത് ന്യായമാണ്. പലസ്തീനിൽ മാത്രമല്ല കാശ്മീരിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു. എല്ലാ അന്താരാഷ്ട്ര വേദികളിലും കാശ്മീർ ചർച്ചാ വിഷയമാക്കാനുള്ള ശ്രമങ്ങളിൽ പാകിസ്ഥാൻ ഉറച്ചുനിൽക്കുമെന്നും ബിലാവൽ പറഞ്ഞു.
കഴിഞ്ഞാഴ്ച ഐക്യരാഷ്ട്ര സംഘടന സുരക്ഷാ സമിതിയിൽ സ്ത്രീകൾ, സമാധാനം, സുരക്ഷ എന്നിവ ആധാരമാക്കി നടന്ന ചർച്ചയ്ക്കിടെ ബിലാവൽ കാശ്മീർ വിഷയം ഉന്നയിച്ചിരുന്നു. അധിനിവേശവും ജനങ്ങളുടെ സ്വയം നിർണയാവകാശം അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ക്രൂരമായ കുറ്റകൃത്യങ്ങൾ നടക്കുന്നെന്നായിരുന്നു ബിലാവൽ പറഞ്ഞത്. സാധാരണ ജനങ്ങളെ അടിച്ചമർത്തുകയെന്നതാണ് അക്രമങ്ങളുടെ ലക്ഷ്യമെന്നും പലസ്തീനിലും ജമ്മു കാശ്മീരിലും ഇത് വ്യക്തമാണെന്നും ബിലാവൽ ആരോപിച്ചിരുന്നു. ബിലാവലിന്റെ
പരാമർശങ്ങൾ മറുപടിക്ക് പോലും യോഗ്യത ഇല്ലാത്തതാണെന്നും തള്ളിക്കളയുന്നെന്നും ഇന്ത്യയുടെ യു.എൻ അംബാസഡർ രുചിര കംബോജ് രൂക്ഷമായി വിമർശിച്ചിരുന്നു.
ചർച്ച ചെയ്യപ്പെടുന്ന വിഷയമോ അജണ്ടയോ പരിഗണിക്കാതെ അനവസരങ്ങളിൽ എല്ലാ യു.എൻ വേദികളിലും കാശ്മീർ വിഷയം ഉയർത്തിക്കാട്ടുന്ന പാകിസ്ഥാൻ ഇന്ത്യയുടെ രൂക്ഷമായ മറുപടി ക്ഷണിച്ചുവരുത്തുന്നത് പതിവാണ്. വിഷയം ഇരുരാജ്യങ്ങൾത്തുമിടെയിലെ ഉഭയകക്ഷി പ്രശ്നമായി കണക്കാക്കപ്പെടുന്നതിനാൽ യു.എൻ അംഗങ്ങളും പാകിസ്ഥാനെ പിന്തുണയ്ക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |