ടെഹ്‌റാൻ : ഇറാനിൽ സ്കൂൾ വിദ്യാർത്ഥിനികൾക്കെതിരെ അജ്ഞാതർ വിഷ വാതക പ്രയോഗം നടത്തിയ സംഭവങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 100 കടന്നു. ജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമിടെയിൽ ഭീതി സൃഷ്ടിക്കാൻ ശ്രമിച്ചവർ അറസ്റ്റിലാവരിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തലസ്ഥാനമായ ടെഹ്റാനടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റിലായ പ്രതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവർ സ്കൂളുകളിൽ പ്രയോഗിച്ച രൂക്ഷ ഗന്ധമുള്ള വസ്തുക്കൾ അപകടകരമല്ലെന്നും അന്വേഷണം തുടരുന്നതായും അധികൃതർ വ്യക്തമാക്കി. നവംബർ മുതലാണ് തലവേദന, ശ്വസന ബുദ്ധിമുട്ടുകൾ, ഹൃദയമിടിപ്പിലെ തകരാറ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളോടെ പെൺകുട്ടികൾ ചികിത്സ തേടാൻ തുടങ്ങിയത്. 5,000ത്തിലേറെ കുട്ടികൾക്ക് ഇതുവരെ വിഷബാധയേറ്റു. ആൺകുട്ടികളും ഇതിൽപ്പെടുന്നു. അതേ സമയം, പെൺകുട്ടികൾക്ക് നേരെ പ്രയോഗിച്ച വിഷ പദാർത്ഥം ഏതാണെന്ന് ഇപ്പോഴും വ്യക്തമല്ല. പെൺകുട്ടികൾക്ക് വേണ്ടിയുള്ള സ്കൂളുകൾ അടച്ചുപൂട്ടിക്കുകയും അവരുടെ വിദ്യാഭ്യാസം ഇല്ലാതാക്കുകയുമാണ് സംഭവത്തിന് പിന്നിലുള്ളവരുടെ ലക്ഷ്യമെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |