കാലം നമ്മെ അദ്ഭുതങ്ങളിലേക്കു നടത്തും; പലപ്പോഴും പരുപരുത്ത പ്രതലങ്ങളിലൂടെ! ഇടയ്‌ക്കിടെ വഴിനടത്തിയ കാലം പോലും തോളിൽത്തട്ടി ചോദിക്കും: തനിക്കിത് പറ്റുമോ? പതറാത്തവർ മുന്നേറും. അല്ലാത്തവർ പാതിയിൽ പിരിഞ്ഞുപോകും. പതറാതിരുന്നൊരാൾ എഴുതിയ വരികൾക്കൊപ്പമാണ് ഓസ്‌കാറിന്റെ വമ്പൻ വേദിയിൽ ഇന്ത്യ നിറഞ്ഞാടിയത്. അതും 14 വർഷത്തെ ഇടവേളയ്‌ക്കു ശേഷം. 1920 കാലഘട്ടത്തിലെ കഥയിലേക്ക് പാട്ട് വേണമെന്നായിരുന്നു കീരവാണി ചന്ദ്രബോസിനോട് ആവശ്യപ്പെട്ടത്. വരികൾക്കു മേൽ ആന്ധ്രാ ഗോത്രപാരമ്പര്യത്തെയും തന്റെ ബാല്യത്തെയും മുറുക്കിക്കെട്ടി ചന്ദ്രബോസ് കുറിച്ചു: നാട്ടു... നാട്ടു...
വാറങ്കലിൽ ജനിച്ചുവളർന്ന കനുകുണ്‌ഡല സുഭാഷ് ചന്ദ്രബോസ് ഓസ്കാർ വേദിയിലേക്കെത്തിയത് മനംമടുക്കാതെ നടത്തിയ ഒരു യാത്രയ്ക്കൊടുവിലാണ്. അതിനിടെ ആരൊക്കെയോ മുഖം ചുളിച്ച് ചോദിച്ചു, താനൊക്കെ പാട്ടെഴുതുകയോ? കാലംപോകെ പാട്ടെഴുത്ത് ചന്ദ്രബോസിനെക്കൊണ്ട് പറ്റുമെന്ന് അവരൊക്കെ കണ്ടു. 2020- ൽ ആർ.ആർ.ആറിന്റെ പ്രൊഡക്ഷൻ വർക്കുകൾക്കിടെയാണ് ചിത്രത്തിലേക്ക് ഒരു പാട്ടിനായി രാജമൗലി കീരവാണിയെ സമീപിച്ചത്. കീരവാണി ചന്ദ്രബോസിനെയും.
ആന്ധ്രയുടെ നാട്ടുവഴികളെ മനസിലിരുത്തി, നാടൻപാട്ടിന്റെ മധുരം കിനിയുന്ന മനസാൽ ചന്ദ്രബോസ് പേനയെടുത്തു. രണ്ടുദിനം കൊണ്ട് പൂർത്തിയാക്കി. പക്ഷേ ആ വരികൾ പൂർണതയിലെത്താൻ വീണ്ടും വേണ്ടിവന്നു 19 മാസം. ഓരോ വാക്കും പൊളിച്ചെഴുതിയും രാകിമിനുക്കിയും നീളം വച്ചുപോയതാണ് ആ ദിനങ്ങൾ! കീരവാണിക്ക് ഒരുപാട് പ്രിയമുണ്ട് ചന്ദ്രബോസിനോട്. വരികളിൽ 20 കളിലെ കാലം പ്രതിഫലിക്കണമെന്നായിരുന്നു ആവശ്യം. നൃത്തത്തെ ചുറ്റിയൊരു പാട്ടാണിത്. പേനയെടുക്കും മുൻപേ ചന്ദ്രബോസ് ഓർത്തെടുത്തു- വാറങ്കലിൽ താൻ വളർന്ന നാളുകൾ, ബാല്യം.... ഗാനരംഗത്തിൽ രണ്ട് വമ്പൻതാരങ്ങളാണ്. ആരെങ്കിലുമൊരാൾക്ക് തിളക്കം കുറയരുത്. പാട്ട് നൃത്തത്തിനൊപ്പം വേഗത്തിലോടി...
ഹൈദരാബാദിൽ നിന്ന് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗിൽ ബിരുദം നേടിയ ശേഷം പാട്ടുപാടാൻ പോയതാണ് ചന്ദ്രബോസ്. ബി.ടെക്കിന് മൂന്നാംറാങ്ക്. പക്ഷേ, പാടിയാൽ തെളിയില്ലെന്നു കണ്ടപ്പോൾ നേരംകളയാതെ പേനയെടുത്തു. 1995- ൽ താജ്‌മഹലെന്ന ചിത്രത്തിലാണ് തുടക്കം.
മൂവായിരത്തിലധികം ഗാനങ്ങൾ! കൊറിയോഗ്രഫറായ സുചിത്രയാണ് ജീവിതപങ്കാളി. ഒരു മകനും മകളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |