വാഷിംഗ്ടൺ : കരിങ്കടലിന് മുകളിലൂടെ പറന്ന ആളില്ലാ യു.എസ് ഡ്രോൺ റഷ്യൻ യുദ്ധവിമാനവുമായി കൂട്ടിയിടിച്ച് തകർന്ന സംഭവത്തിൽ ദൃശ്യങ്ങൾ പുറത്തുവിട്ട് യു.എസ് മിലിട്ടറിയുടെ യൂറോപ്യൻ കമാൻഡ്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെയാണ് ക്രൈമിയയ്ക്ക് സമീപം അന്താരാഷ്ട്ര വ്യോമപരിധിയിൽ പതിവ് നിരീക്ഷണം നടത്തുന്നതിനിടെ യു.എസിന്റെ എം.ക്യു 9 റീപ്പർ ഡ്രോണിനെ റഷ്യയുടെ സുഖോയ് എസ്.യു - 27 ഫൈറ്റർ ജെറ്റ് ഇടിച്ചത്. ഇടിക്ക് പിന്നാലെ നിയന്ത്രണം പോയ ഡ്രോൺ കരിങ്കടലിലേക്ക് ഇടിച്ചിറങ്ങി. ഡ്രോണിനെ ബോധപൂർവം പിന്തുടർന്ന് ഇടിച്ചെന്നും ഉയർന്ന് പറന്ന രണ്ട് വിമാനങ്ങൾ ഡ്രോണിന് മുകളിലേക്ക് നിരവധി തവണ ഇന്ധനം ഒഴിച്ചെന്നും യു.എസ് ആരോപിച്ചെങ്കിലും റഷ്യ തള്ളിയിരുന്നു. എന്നാൽ, യു.എസ് ആരോപണങ്ങൾ സാധൂകരിക്കുന്ന തരത്തിലെ 40 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തായത്. ഡ്രോണിന്റെ അടുത്തെത്തിയ വിമാനം സമീപത്തേക്ക് ഇന്ധനം പുറന്തള്ളുന്നത് കാണാം. ഡ്രോൺ ക്രൈമിയയിലെ റഷ്യൻ അതിർത്തിക്ക് സമീപത്ത് കൂടി പ്രകോപനകരമായി പറന്നെന്നാണ് റഷ്യയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |