ഓട്ടാവോ: കാനഡയിൽ വാശിയേറിയ തിരഞ്ഞെടുപ്പിനൊടുവിൽ മൂന്നാം തവണയും അധികാരമുറപ്പിച്ച് ജസ്റ്റിൻ ട്രൂഡോ. കേവല ഭൂരിപക്ഷമില്ലെങ്കിലും മറ്റു ചെറു പാർട്ടികളുടെ സഹായത്തോടെ ട്രൂഡോയ്ക്ക് അധികാരത്തിലെത്താനാകും.
338 അംഗ പാർലമെന്റിൽ 158 സീറ്റുകളുമായി ട്രൂഡോയുടെ ലിബറൽ പാർട്ടി മുന്നേറ്റം തുടരുകയാണ്. 170 സീറ്റുകളായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. പ്രധാന എതിരാളിയായ കൺസർവേറ്റീവ് പാർട്ടി 119 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ക്യുബിക്വ പാർട്ടി 32 സീറ്റിലും എൻ.ഡി.പി 24 സീറ്റിലും മുന്നിട്ട് നിൽക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിൽ ഇത്തവണ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്ന് സർവേ ഫലങ്ങളും പ്രവചിച്ചിരുന്നു.
'നന്ദി കാനഡ, നിങ്ങളുടെ വിലയേറിയ വോട്ട് രേഖപ്പെടുത്തിയതിന്,നല്ലൊരു ഭാവിക്ക് വേണ്ടി ലിബറൽ പാർട്ടിയിൽ വിശ്വാസമർപ്പിച്ചതിന് . കൊവിഡിനെതിരെയുള്ള പോരാട്ടം അവസാന ഘട്ടത്തിലാണ്. നാം ഇനി മുന്നോട്ട് കുതിക്കാൻ പോകുകയാണ്. ' ഭരണമുറപ്പിച്ച ശേഷം ട്രൂഡോ ട്വീറ്റ് ചെയ്തു. കൊവിഡ് പ്രതിസന്ധിക്കിടെ നടത്തിയ ക്ഷേമപ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടിയാണ് ട്രൂഡോ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കാലാവധി തീരാൻ ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെയായിരുന്നു ട്രൂഡോ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇത് കാര്യമായ ഗുണം ചെയ്തില്ലയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊവിഡിനിടെ തിരഞ്ഞെടുപ്പ് നടത്താനുള്ള ട്രൂഡോയുടെ തീരുമാനവും ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ആകെ രണ്ട് കോടി എഴുപതുലക്ഷം വോട്ടർമാരാണ് കാനഡയിലുള്ളത്. 2015ലാണ്
49 കാരനായ ട്രൂഡോ ആദ്യമായി കനേഡിയൻ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |