വാഷിംഗ്ടൺ: ഭീകരസംഘടനയായ താലിബാന്റെ അഫ്ഗാനിസ്ഥാനിലെ ഇടക്കാല സർക്കാരിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്ക. അതേസമയം, അഫ്ഗാന് സാമ്പത്തിക സഹായം നൽകുന്നതിനുള്ള കരാറിൽ അമേരിക്ക ഒപ്പുവച്ചെന്നാണ് വിവരം. അമേരിക്ക സാമ്പത്തിക സഹായം നൽകുമെന്ന് താലിബാനും വ്യക്തമാക്കി.
ദോഹയിൽ വച്ച് നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങളെടുത്തത്. അമേരിക്കൻ സൈന്യം താലിബാനിൽ നിന്ന് പിൻവാങ്ങിയ ശേഷം ആദ്യമായാണ് യു.എസ് - താലിബാൻ പ്രതിനിധികൾ മുഖാമുഖം ചർച്ച നടത്തുന്നത്.
മാനുഷിക പരിഗണനയുടെ പേരിലാണ് അഫ്ഗാനെ സഹായിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാൻ മണ്ണിൽ നിന്നുകൊണ്ട് മറ്റു രാജ്യങ്ങൾക്കെതിരെ അക്രമണം നടത്താൻ ആരെയും അനുവദിക്കുകയില്ലെന്ന് താലിബാൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രി സുഹെയ്ൽ ഷഹീൻ ഉറപ്പു നൽകിയിട്ടുണ്ട്.
കഴിഞ്ഞ നാല്പതു വർഷത്തിനുള്ളിൽ നേരിട്ടിട്ടില്ലാത്ത വരൾച്ചയാണ് അഫ്ഗാനിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. രാജ്യം സാമ്പത്തിക അരക്ഷിതാവസ്ഥയിലാണെന്നും സാധാരണക്കാരുടെ ജീവിതം ദുരതപൂർണമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബൈഡൻ ഭരണകൂടം സാമ്പത്തിക സഹായം നൽകുന്നതിനുള്ള കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
ആശങ്ക അറിയിച്ച് നെഡ് പ്രൈസ്
അഫ്ഗാനിലെ ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും അമേരിക്കൻ പൗരന്മാരുടെ സുഗമമായ യാത്രയെക്കുറിച്ചും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് താലിബാൻ നേതൃത്വത്തെ ആശങ്ക അറിയിച്ചു. മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള അവസരം നൽകാത്തതും പ്രതിഷേധാർഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |