ധാക്ക: ബംഗാൾ ഉൾക്കടലിലെ ഭാസൻ ചാർ ദ്വീപിലേക്ക് മാറ്റിപ്പാർപ്പിച്ച റോഹിങ്ക്യൻ അഭയാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭയും ബംഗ്ലാദേശ് സർക്കാറും കരാറൊപ്പിട്ടു.
ധാരണപ്രകാരം റോഹിങ്ക്യൻ അഭയാർഥികളുടെ സുരക്ഷ, വിദ്യാഭ്യാസം, ഉപജീവന മാർഗം, ആരോഗ്യം എന്നീ കാര്യങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കും. മ്യാന്മറിലേക്ക് മടങ്ങുംവരെ മെച്ചപ്പെട്ട ജീവിത സാഹചര്യം അഭയാർത്ഥികൾക്ക് ഒരുക്കുകയാണ് ധാരണപത്രം വഴി ലക്ഷ്യമിടുന്നതെന്ന് യു.എൻ അഭയാർഥി കമീഷൻ പ്രതിനിധി ജൊഹന്നസ് വാൻ ഡെർ ക്ലാവ് പറഞ്ഞു.
ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പിലുള്ള 11 ലക്ഷം റോഹിങ്ക്യകളിൽ 19,000ത്തിലേറെ പേരെ ഭാസൻ ചാർ ദ്വീപിലേക്ക് സർക്കാർ മാറ്റിയിട്ടുണ്ട്. കോക്സ് ബസാർ അഭയാർഥി ക്യാമ്പിലെ ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ബംഗ്ലാദേശ് സർക്കാർ അറിയിച്ചിരുന്നു.
ചതുപ്പുനിലം നിറഞ്ഞ ദ്വീപ് വാസയോഗ്യമല്ലെന്നും അഭയാർഥികളെ മാറ്റരുതെന്നുമാവശ്യപ്പെട്ട് നേരത്തെ യു.എന്നും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാൽ 11.2 കോടി യു.എസ് ഡോളറിന്റെ വികസനപ്രവർത്തനം നടത്തി ദ്വീപ് വാസയോഗ്യമാക്കിയതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന അറിയിച്ചതിനെ തുടർന്ന് യു.എൻ സംഘം ദ്വീപ് സന്ദർശിക്കുകയും ധാരണാപത്രം ഒപ്പിടാൻ തയ്യാറാകുകയുമായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |