വാഷിംഗ്ടൺ : ബംഗ്ലാദേശിൽ ദുർഗാപൂജയോടനുബന്ധിച്ച് നടന്ന സംഘർഷത്തെ തുടർന്ന് രാജ്യമെമ്പാടുമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭയും അമേരിക്കയും. സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണങ്ങളെ തുടർന്ന് നടന്ന അക്രമസംഭവങ്ങൾ അങ്ങേയറ്റം നിർഭാഗ്യകരവും ഭരണഘടനാവിരുദ്ധവുമാണെന്നും യു.എൻ പ്രതികരിച്ചു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും യു.എൻ ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും യു.എൻ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിലെ വർഗീയ കലാപത്തെ ശക്തമായി അപലപിച്ച് അമേരിക്കയും രംഗത്തെത്തി. ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്നും മതപരമായ വിശ്വാസങ്ങൾക്കപ്പുറം ലോകത്തിലുള്ള ഓരോ വ്യക്തികൾക്കും അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങൾ ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും യു.എസ് വക്താവ് പ്രതികരിച്ചു. അതേസമയം ബംഗ്ലാദേശിലെ എംബസിക്ക് മുന്നിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തി.
അതേ സമയം സംഭവത്തിൽ അന്വേഷണ വേഗത്തിലാക്കി കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാനോട് ആവശ്യപ്പെട്ടു. സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകളിൽ വീണുപോകരുതെന്നും ഹസീന ജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേസമയം ബംഗ്ലാദേശിലെ മതസാമുദായിക ഐക്യം സംരക്ഷിക്കുമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ പ്രസ്താവിച്ചു. അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചിലർ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ അക്രമം അഴിച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കുറ്റവാളികളായ ഒരാൾ പോലും രക്ഷപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും ഭൂരിപക്ഷത്തിനും ഒരേ പോലെ സംരക്ഷണമുണ്ടാകും. അതേസമയം
രാജ്യത്തെ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയാണ് അക്രമണത്തിനു പിന്നിലെന്നാണ് സർക്കാർ ആരോപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |