ടോക്യോ: കണ്ടാൽ ഒരു പാത്രം സിമ്പിൾ കറി. എന്നാൽ ഇന്ന് ഈ കറി ലോകരാജ്യങ്ങൾക്കിടയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. പക്ഷേ, സ്വാദിന്റെയും ഗുണത്തിന്റെയും പേരിലൊന്നുമല്ല ഈ കറി ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള തമ്മിൽത്തല്ലിന് കാരണമായിരിക്കുകയാണ് ഈ ഭക്ഷ്യവിഭവം. ജപ്പാനും ഉത്തര - ദക്ഷിണ കൊറിയകളും തമ്മിൽ ദീർഘകാലമായി ഒരു ഭൂപ്രദേശത്തിന്റെ പേരിൽ നിലനിൽക്കുന്ന തർക്കത്തിന് മൂർച്ച കൂട്ടിയിരിക്കുകയാണ് ഈ കറി. ജപ്പാനിലെ ഒരു റെസ്റ്റോറന്റിൽ ഒരുക്കിയ കടൽവിഭവ കറിയെറ്റിപ്പറ്റിയുള്ള വാർത്ത പ്രചരിച്ചതോടെ കൊറിയൻ മാദ്ധ്യമങ്ങൾ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു.കറിയ്ക്ക് നടുവിൽ ചോറ് കൊണ്ട് രണ്ട് കട്ടയുണ്ടായിരുന്നു.അതായത്, കറി കണ്ടാൽ കടൽ പോലെയും ചോറ് കട്ട കണ്ടാൽ രണ്ട് ദ്വീപുകൾ അതിൽ ഉയർന്ന് നിൽക്കുന്നത് പോലെയും തോന്നും. ഈ കാഴ്ചയാണ് കൊറിയക്കാർക്ക് അത്ര രസിക്കാതെ വന്നത്. കൊറിയക്കാരും ജപ്പാൻകാരും തമ്മിൽ തർക്കം നിലനിൽക്കുന്ന പാറക്കൂട്ടങ്ങളാൽ നിറഞ്ഞ ചെറു ദ്വീപുകളുടെ സമൂഹമായ ടക്കേഷിമ ദ്വീപിനെ സ്മരിപ്പിക്കുന്നതായിരുന്നു കടൽ പോലുള്ള കറിയിലെ ആ ചോറുകട്ട. ദ്വീപിനെ പ്രതിനിധീകരിച്ചുള്ളതാണ് ജപ്പാൻകാരുടെ കറിയെന്നാരോപിച്ചാണ് കൊറിയക്കാർ സംഭവം പ്രശ്നമാക്കിയത്. ജപ്പാൻ കടലിൽ ജപ്പാനും കൊറിയയ്ക്കും ഇടയിൽ ഏകദേശം തുല്യ അകലത്തിലാണ് ദ്വീപ്. ദക്ഷിണ കൊറിയയുടെ അധികാര പരിധിയിലാണ് ഈ ദ്വീപുള്ളതെങ്കിലും തങ്ങളുടെ പ്രദേശത്തിന്റെ അഭിവാജ്യ ഘടകമാണ് ഈ ദ്വീപെന്നാണ് ജപ്പാന്റെ അവകാശവാദം. ദ്വീപിന്റെ പരമാധികാരത്തെ ചൊല്ലിയുള്ള തർക്കം ഇരു രാജ്യങ്ങൾക്കിടെയിലെ ഉഭയകക്ഷി ബന്ധത്തെ ബാധിച്ചിട്ടുണ്ട്. മറ്റൊരു കാര്യം കറിയിലെ ചോറുകട്ടയിലൊന്നിന്റെ മുകളിൽ ജപ്പാന്റെ പതാകയുമുണ്ടായിരുന്നു. ജപ്പാനിലെ ഷിമേൻ പ്രവിശ്യയിലെ ഒകിനോഷിമാ ദ്വീപിലെ ഒരു റെസ്റ്റോറന്റിലാണ് ഈ വിഭവം വിളമ്പിയത്. ദ്വീപുകൾക്കുമേലുള്ള അവകാശവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ജപ്പാൻ പ്രയോഗിച്ച വിലകുറഞ്ഞ തന്ത്രമെന്നാണ് വിഭവത്തിനെതിരെ ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ പ്രതികരിച്ചത്. ഇതാദ്യമായല്ല ഭക്ഷണത്തിന്റെ പേരിൽ തർക്കമുണ്ടാകുന്നത്. ടക്കേഷിമ ദ്വീപിലെ കടലിൽ നിന്ന് പിടികൂടിയ ചെമ്മീൻ വിഭവം 2017ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദക്ഷിണ കൊറിയൻ സന്ദർശനവേളയിൽ ഔദ്യോഗിക വിരുന്നിൽ പ്രത്യക്ഷപ്പെട്ടതിനെതിരെ ജപ്പാൻ രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |