വത്തിക്കാൻ സിറ്റി : കൊവിഡിന് ശേഷം ജി 20 രാഷ്ട്രനേതാക്കൾ ഒത്തു ചേരുന്ന ആദ്യ ഉച്ചകോടിക്ക് റോമിൽ തുടക്കമായി. ജി 20 ഉച്ചകോടിക്കായി റോമിൽ തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബൈഡൻ , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി ആശയവിനിമയം നടത്തി. സിംഗപ്പൂർ പ്രധാനമന്ത്രി ലീ സീൻ ലൂങുമായും അദ്ദേഹം ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാൻ കൂടിക്കാഴ്ച സഹായകരമാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതേ സമയം ജി 20 ഉച്ചകോടിക്ക് മുന്നോടിയായുള്ള ഫോട്ടോ സെഷൻ ഇത്തവണ ഏറെ പുതുമയുള്ള ഒരനുഭവമായി മാറി. രാഷ്ട്രത്തലവന്മാരെ മാത്രം ഫോട്ടോയ്ക്ക് അണിനിരത്താറുള്ള ചടങ്ങിൽ ഇത്തവണ കൊവിഡ് മുന്നണിപ്പോരാളികളും പങ്കെടുത്തു. ലോകനേതാക്കൾ ഒരുമിച്ച് ചിത്രമെടുത്തതിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരേയും ജി 20 സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചു.
കയ്യടിയോടെയാണ് കൊവിഡ് മുന്നണിപ്പോരാളികളെ ലോകനേതാക്കൾ വരവേറ്റത്. വെള്ള കോട്ടുകളിട്ട് ഡോക്ടർമാരും നഴ്സുമാരും അണിനിരന്നപ്പോൾ ഓറഞ്ച് വേഷം ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും അവർക്കൊപ്പം ചേർന്നു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ജർമ്മൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, തുടങ്ങിയ ലോകനേതാക്കളോടൊപ്പം റഷ്യയും ചൈനയും വെർച്വലായി യോഗത്തിൽ പങ്ക് ചേരും. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള അടിയന്തിര നടപടികൾ അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് ജി 20 അടിയന്തര യോഗത്തിൽ തീരുമാനിക്കും. ഇതോടൊപ്പം വിവിധ രാജ്യങ്ങളുടെ വാക്സിൻ നയവും യോഗത്തിൽ മുഖ്യ ചർച്ചാ വിഷയമാകും.ആഗോള താപന നിരക്ക് 1.5 ഡിഗ്രി സെൽഷ്യസിൽ പിടിച്ചു നിറുത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ലോകനേതാക്കൾ തീരുമാനിച്ചു. അതേ സമയം തമ്മിൽ ഇറാൻ ആണവ പദ്ധതി വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ലോകനേതാക്കൾ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായി റിപ്പോട്ടുകളുണ്ട്. ഇന്ത്യ ജി–20 രാജ്യങ്ങളുടെ അദ്ധ്യക്ഷ സ്ഥാനം അടുത്ത വർഷം ഡിസംബറിൽ ഏറ്റെടുക്കുന്നതിന് പിന്നാലെ അടുത്ത ജി–20 ഉച്ചകോടി 2023 ൽ ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |