കേപ്ടൗൺ : ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റും നോബൽ പുരസ്കാര ജേതാവുമായ ഫ്രെഡറിക് വില്യം ഡി ക്ലെർക് (85) അന്തരിച്ചു.അർബുദ ബാദയെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ കേപ്ടൗണിലെ വസതിയിലായിരുന്നു അന്ത്യം. ദക്ഷിണാഫ്രിക്കയിലെ വർണ വിവേചന കാലഘട്ടമായ 'അപ്പാർത്തീഡ് യുഗത്തിലെ' അവസാന നേതാവെന്ന് അറിയപ്പെട്ടിരുന്ന ക്ലെർക്, ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ് നെൽസൻ മണ്ടേലയ്‌ക്കൊപ്പം 1993 ലെ സമാധാനത്തിനുള്ള നൊബൽ പുരസ്‌കാരം പങ്കിട്ടു. വെളുത്ത വർഗക്കാരുടെ ഭരണത്തിൽ നിന്നുമുള്ള അത്ഭുതകരമായ മാറ്റം സാദ്ധ്യമാക്കിയതിനാണ് ഇരുവർക്കും പുരസ്കാരം ലഭിച്ചത്. 1989ൽ ദക്ഷിണാഫ്രിക്കയുടെ ഏഴാമത്തെ പ്രസിഡന്റായി അധികാരമേറ്റ ക്ലെർക്ക് തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ വർണവിവേചനമില്ലാത്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആഹ്വാനംചെയ്തു. അധികാരമേറ്റെടുത്ത് മാസങ്ങൾക്കുള്ളിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് മേലുള്ള നിരോധനം നീക്കിയ ഫ്രഡറിക്, അതിന്റെ നേതാവായ നെൽസൺ മണ്ടേലയെ ജയിൽ മോചിതനാക്കി. ഇതോടെ ദക്ഷിണാഫ്രിക്കയിൽ പുതുയുഗത്തിന് തുടക്കം കുറിച്ച വെളുത്ത വർഗക്കാരനായ പ്രസിഡന്റായി ക്ലെർക്ക് അറിയപ്പെടാൻ തുടങ്ങി. 1994 ൽ രാജ്യത്തെ ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പ് വരെ പ്രസിഡന്റായി തുടർന്ന അദ്ദേഹം രാജ്യത്ത് നിലനിന്നിരുന്ന വെളുത്ത വർഗക്കാരുടെ സമ്പൂർണ ആധിപത്യം അവസാനിപ്പിച്ചാണ് പടിയിറങ്ങിയത്. ഭാര്യ എലീറ്റ. ജാൻ, സൂസൻ, വില്യം എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |