ക്വിറ്റോ: ഇക്വഡോറിലെ ഗ്വായാക്വിൽ നഗരത്തിലെ ലിറ്റോറൽ പെനിറ്റൻഷ്യറി ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 68 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരമാണ് തടവുപുള്ളികളായ മയക്കുമരുന്നു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തെ തുടർന്ന് എതിരാളികൾ പരസ്പരം വെടിവെച്ചതായാണ് മരണ സംഖ്യ ഉയരാൻ കാരണമായത്. സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സ്‌ഫോടകവസ്തുക്കളും തോക്കുൾപ്പെടെയുള്ള മാരകായുധങ്ങളും പിടിച്ചെടുത്തു.
700 ഓളം തടവുകാർ താമസിക്കുന്ന ജയിലിന്റെ പവലിയൻ 2 ലാണ് സംഭവം നടന്നതെന്നാണ് വിവരം. മയക്കുമരുന്ന് മാഫിയ ഗ്രൂപ്പുകൾ തമ്മിലുള്ള അധികാര തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഒരു മാഫിയാ സംഘത്തിൽപ്പെട്ടയാളെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തതെന്ന് പൊലീസ് അറിയിച്ചു. എട്ടുമണിക്കൂറോളമാണ് സംഘർഷം നീണ്ടു നിന്നത്. പവലിയൻ രണ്ടിലേക്ക് പ്രവേശിക്കുന്നതിനായി തടവുകാർ ഡൈനാമൈറ്റ് ഉപയോഗിച്ച് സ്ഫോടനം നടത്തുകയും തീയിടാനും ശ്രമിച്ചു. ജയിലിൽ സംഘർഷ സാദ്ധ്യത മുൻനിറുത്തി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. 8000 ത്തിലേറെ തടവുകാരെ മൂന്ന് പവലിയനുകളിലായാണ് ഈ പാർപ്പിച്ചിരിക്കുന്നത്. തടവുകാരുടെ കയ്യിൽ തോക്കുകളും സ്‌ഫോടക വസ്തുക്കളും ഉണ്ടായിരുന്നുവെന്ന് ഡ്രോൺ നിരീക്ഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.. ജയിലിലുള്ളവർക്ക് എന്താണ് സംഭവിച്ചതെന്നറിയാൻ തടവുകാരുടെ ബന്ധുക്കൾ ജയിലിന് മുന്നിൽ തടിച്ചുകൂടിയിരുന്നു.സംഘർഷത്തിന്റെ വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ജയിലിലെ നിലവിലെ സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ പ്രസിഡന്റ് ഗില്ലെർമോ ലാസ്സോ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രാജ്യത്ത് അടിക്കടിയുണ്ടാകുന്ന ഗ്യാങ് വാറുകൾ നിയന്ത്രിക്കാൻ അയൽരാജ്യങ്ങളുടെ സഹായം തേടുമെന്ന് ലാസ്സോ പറഞ്ഞു.
ഇക്വഡോറിയൻ ജയിലുകളിൽ മയക്കുമരുന്ന് സംഘങ്ങൾ ഏറ്റുമുട്ടുന്നത് പതിവാണ്. ഈ വർഷം മാത്രം രാജ്യത്തെ ജയിലുകളിൽ 300 ലധികം തടവുകാരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇതേ ജയിലിൽ രണ്ട് മാഫിയാസംഘങ്ങൾ തമ്മിലുള്ള കലാപത്തിൽ 118 തടവുകാർ കൊല്ലപ്പെട്ടിരുന്നു. അന്ന് ഒരു ബ്ലോക്കിൽ നിന്ന് മറ്റൊന്നിലേക്ക് തുരങ്കം വഴി നുഴഞ്ഞുകയറിയ ശേഷം ഇരു സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. അന്ന് സൈന്യമെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |